വയനാട് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ല

post

മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണം

വയനാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ പൂര്‍ത്തിയായി. ഇതോടെ സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല എന്ന പ്രഖ്യാപനത്തിനായുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെങ്കിലും ഇതില്‍ 6,11,430 പേരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവര്‍. മൂന്ന് മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവര്‍, വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലാത്തവര്‍, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, കണ്ടൈന്‍മെന്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവര്‍ എന്നിവര്‍ക്കായിരുന്നു ഡ്രൈവില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയില്ലാത്തത്. ഇവര്‍ക്ക് പിന്നീട് ആശുപത്രി, പി.എച്ച്.സി എന്നിവിടങ്ങളില്‍ നിന്നായി വാക്‌സിന്‍ ലഭിക്കുന്നതാണ്. 

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്‌സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ്, ആര്‍.ആര്‍.ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളേജ് എന്നിവിടങ്ങളിലായി സ്‌പെഷ്യല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായിരുന്നു സ്‌പെഷ്യല്‍ ക്യാമ്പ്.