ദേശിയ അംഗീകാരത്തിന്റെ നിറവില്‍ പുന്നപ്ര വടക്ക് കുടുംബാരോഗ്യ കേന്ദ്രം

post

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരമാണ് ലഭിച്ചത്.

രോഗീപരിചരണം, ലാബ് ഒ.പി സംവിധാനവും പ്രവര്‍ത്തനവും, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് പരിഗണിച്ചത്. പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനു സമീപം സബ് സെന്ററായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 2013ല്‍ വാടക്കലിനു സമീപം പ്രാഥമികാരോഗ്യ കേന്ദ്രമായി മാറി. തുടര്‍ന്ന് 2017ലാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.

ആര്‍ദ്രം പദ്ധതി ആരംഭിച്ചതോടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തന ക്ഷമതയിലുടെ ദിവസവും കുറഞ്ഞത് 200 ആളുകള്‍ പരിശോധനയ്ക്കായി എത്തുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രതീഷ് പറഞ്ഞു.

ചികിത്സക്കെത്തുന്ന രോഗികളെ പ്രീ ചെക്ക് ചെയ്യുന്നതിലൂടെ ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. വിഷാദ രോഗ നിര്‍ണയത്തിനായി എല്ലാ മാസത്തിലും അവസാന ചൊവ്വാഴ്ച ആശ്വാസ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി മാസത്തില്‍ ഒരു ദിവസം സമ്പൂര്‍ണ മാനസികാരോഗ്യ ക്ലിനിക്, ശ്വാസകോശ സംബന്ധമായ രോഗ നിര്‍ണയത്തിനായി ശ്വാസ് ക്ലിനിക്കില്‍ സ്‌പൈറോമെട്രിയുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 1മണി വരെ ലാബ് സൗകര്യവും ലഭ്യമാണ്.

രാവിലെ 9 മുതല്‍ വൈകിട്ട് 6മണി വരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ 3 ഡോക്ടര്‍മാര്‍, 4 നേഴ്‌സുമാര്‍, ഒരു നേഴ്‌സിങ് അസിസ്റ്റന്റ്, 2ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍, ഗ്രേഡ് 2 അറ്റന്റര്‍, ഒന്നുവീതം പാര്‍ട്ട് ടൈം സ്വീപ്പര്‍, ക്ലാര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ്, 3 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ജെഎച്ച്‌ഐ), 5 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്(ജെപിഎച്ച്എന്‍), പാലിയേറ്റീവ് നേഴ്‌സ്, സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് എന്നിവരുടെ സേവനമുണ്ട്.