കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ലോകത്തിലെ തന്നെ മികച്ചത്: മന്ത്രി പി പ്രസാദ്

post

ആലപ്പുഴ : കേരളത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നാഷണല്‍ റൂറല്‍ അര്‍ബന്‍ മിഷന്റെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനെതിരെ കേരളം പിടിച്ചുനിന്നതിന്റെ പ്രധാന കാരണം പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും മികച്ച പ്രാഥമിക ചികിത്സാ  സൗകര്യങ്ങളാണ് കേരളത്തിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ജനകീയമായ ആരോഗ്യ സംവിധാനം കോവിഡിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത ഒരു പഞ്ചായത്ത് പോലും കേരളത്തില്‍ ഇല്ല. സാധാരണക്കാരന്  ആശ്രയമാകുന്ന ഇത്തരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തും. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിട്ടുള്ള തുകയില്‍ ഏറിയ പങ്കും ആരോഗ്യം മേഖലയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ സുരേഷ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കമലമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈരഞ്ജിത്ത്, പഞ്ചായത്ത് അംഗം ടി. പി. കനകന്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജെ. തോമസ് ഡിക്രൂസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സജില എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.