റാണിചിത്തിരയില്‍ പെട്ടിപറകള്‍ വഴിമാറുന്നു; ഒമ്പതിടങ്ങളില്‍ സബ് മേഴ്‌സിബിള്‍ വെര്‍ട്ടിക്കല്‍ പമ്പ് സ്ഥാപിച്ചു

post

ആലപ്പുഴ: കുട്ടനാട്ടില്‍ റാണിചിത്തിരയില്‍ 2020-21 പദ്ധതിയില്‍പ്പെടുത്തി കൃഷി വകുപ്പ് ആധുനിക സബ് മേഴ്‌സിബിള്‍ വെര്‍ട്ടിക്കല്‍ ആക്‌സൈല്‍ ഫ്‌ലോ പമ്പുകള്‍ സ്ഥാപിക്കുന്നു. വെള്ളം വറ്റിക്കാനുള്ള നിലവിലെ 9 പെട്ടിപറകള്‍ മാറ്റി അവിടെ പുതിയ തരം പമ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി കൃഷി വകുപ്പ് ചെലവഴിച്ചത്. പുതിയ വെര്‍ട്ടിക്കല്‍ പമ്പുകള്‍ കുട്ടനാടിന്റെ പ്രത്യേക പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. കൃഷി കഴിഞ്ഞ് പമ്പ് എടുത്തുമാറ്റേണ്ടിവരുന്നില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ബണ്ട് മുറിക്കാതെ മുകളിലൂടെയാണ് വെള്ളം പമ്പ് ചെയ്ത് നീക്കുന്നത്. അതിനാല്‍ മടവീഴ്ച സാധ്യത കുറയും. പെട്ടിതറയേക്കാള്‍ ഊര്‍ജ്ജ സംരക്ഷണവും 30 ശതമാനം അധിക ശേഷിയും ഈ പമ്പുകള്‍ക്കുണ്ട്.50 കുതിരശക്തിയുടെ പമ്പുകളാണ് ഇത്. 16.27 ലക്ഷം രൂപയാണ് ഒരു പമ്പിന് ചെലവഴിച്ചത്. കൃഷി വകുപ്പിന്റെ ദക്ഷിണ മേഖല എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ മേല്‍നോട്ടത്തിലാണ് ഇത് സ്ഥാപിച്ചത്. ചിത്തിരയിലെ ഒന്നാം തറയിലെ സബ് മേഴ്‌സിബിള്‍ പമ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മം കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു. ചിത്തിര കായല്‍ പാടശേഖര സമിതി സെക്രട്ടറി അഡ്വ.വി.മോഹന്‍ദാസ്, കൃഷി വകുപ്പ്  എന്‍ജിനീയറിങ്ങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈനി ലൂക്കോസ് എന്നിവര്‍ സന്നിഹിതരായി.