കോവിഡ് പ്രതിരോധ നിയന്ത്രണം: പരിശോധനകള്‍ ശക്തം

post

ജനപിന്തുണ മികച്ചതെന്ന് ജില്ലാ കലക്ടര്‍

കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങളില്‍ പൊതുജന പിന്തുണ മികച്ച രീതിയില്‍ ലഭിച്ചെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.  നഗര-ഗ്രാമീണ മേഖലകളില്‍  പരിശോധനാ സംവിധാനം ഒരുക്കി പോലീസും മറ്റ് സേനാവിഭാഗങ്ങളും കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. അവശ്യ-സേവന വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍കൂര്‍ നിശ്ചയിച്ച് അനുമതി ലഭിച്ച ചടങ്ങുകള്‍ക്കുമാണ് യാത്രാനുമതി നല്‍കിയത്.        വാക്സിനേഷന് വിധേയരാകേണ്ടവര്‍ക്കും ഇളവുകള്‍ ഏര്‍പ്പെടുത്തി.

പൊലീസ് സേനയുടെ റാപിഡ് റെസ്പോണ്‍സ് റെസ്‌ക്യു ഫോഴ്സ് ബറ്റാലിയന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ട്രാഫിക് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിശോധനകളില്‍ സജീവമായി പങ്കെടുത്തു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം കനത്ത പോലീസ് നിരീക്ഷണവും ഉറപ്പാക്കി.

നിത്യോപയോഗ-അടിയന്തര സേവനം നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളും ഡോര്‍ ടു ഡോര്‍ ഡെലിവറി ജീവനക്കാരും അവശ്യ സേവനങ്ങള്‍ ഒരുക്കി പ്രതിരോധത്തില്‍ പങ്കാളികളായി. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ബുദ്ധിമുട്ട് നേരിടാത്തവിധം സംവിധാനങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സിയും. ഓട്ടോറിക്ഷാ- ടാക്സി സര്‍വീസുകളും അടിയന്തര സഹായത്തിന് ലഭ്യമാക്കിയിരുന്നു.

അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റുള്ളവര്‍  തദ്ദേശസ്ഥാപന പരിധിയില്‍ വീടുകളിലും മറ്റുമായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സഹകരണം ഈ നിലയ്ക്ക് മുന്നോട്ടു പോകുകയും മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കുകയും വഴി പഴുതില്ലാത്ത പ്രതിരോധം തീര്‍ക്കാനാകുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു.