വോട്ടര്‍ ബോധവല്‍ക്കരണവുമായി 'ബാലറ്റ് ബോട്ട്' യാത്ര ആരംഭിച്ചു

post

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സേവ് ദ ഡേറ്റ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍' ബാലറ്റ് ബോട്ട്' യാത്ര ആരംഭിച്ചു.ആലപ്പുഴ മാത ബോട്ട് ജട്ടിയില്‍ നിന്ന് ആരംഭിച്ച ബാലറ്റ് ബോട്ടിന്റെ ആദ്യയാത്ര ജില്ലാകലക്ടര്‍ എ. അലക്‌സാണ്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

വോട്ട് അവകാശം വിനിയോഗിക്കുക എന്ന സന്ദേശം സമ്മതിദായകരില്‍ എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് മെഷീന്‍ ജനങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ജില്ലയിലെ തീരദേശ മേഖലകളായ ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് ബാലറ്റ് ബോട്ട് പര്യടനം നടത്തുക.

വിവിപാറ്റ് മെഷീന്‍ ,സുതാര്യവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ അനുവദിച്ച ആധുനിക എം. ത്രീ വോട്ടിങ് യന്ത്രം എന്നിവയുടെ ലൈവ് ഡെമോ കാണാനും വോട്ട് ചെയ്തു നോക്കാനും വോട്ട് ബോട്ടില്‍ അവസരമൊരുക്കിയിട്ടുണ്ട്. വിവിധ ജട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം 'ബാലെറ്റ് ബോട്ട് 'പര്യടനം നടത്തും. എല്ലാവരുടെയും വോട്ട് വിലപ്പെട്ടതാണെന്നും ഒരാള്‍പോലും മാറ്റിനിര്‍ത്തപ്പെടരുതെന്ന സന്ദേശം ജില്ലയിലെ തീരദേശ മേഖലകളില്‍ എത്തിക്കുക എന്നതാണ് ബാലറ്റ് ബോട്ടിന്റെ ലക്ഷ്യം. സ്വീപ് നോഡല്‍ ഓഫീസര്‍ വി. പ്രദീപ് കുമാര്‍, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ആര്‍. രാധാകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി