പൊതുസ്ഥലങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചാല്‍ കര്‍ശന നടപടി

post

കോഴിക്കോട്: പൊതുസ്ഥലങ്ങളും മുതലുകളും തെരഞ്ഞെടുപ്പ്  പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ കേശവ് കുമാര്‍ പഥക്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രചാരണ പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ പാടില്ല. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു.

പ്രചാരണപരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും  പാലിക്കണമെന്ന് കലക്ടര്‍ എസ് സാംബശിവ റാവു പറഞ്ഞു. യോഗ കേന്ദ്രങ്ങളില്‍ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. യോഗങ്ങള്‍ അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ തന്നെ നടത്തണം. റോഡുകള്‍ ഇതിനായി ഉപയോഗിക്കുരുത്. 1845 പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ്ങും 209 പോളിങ് സ്റ്റേഷനുകളില്‍ വീഡിയോഗ്രാഫി സൗകര്യവും ഏര്‍പ്പടുത്തും. തപാല്‍  വോട്ടു സംവിധാനം  സുതാര്യമായി ചെയ്യാനുള്ള  നടപടികള്‍ സ്വീകരിക്കും.

പ്രത്യേക തപാല്‍ വോട്ടിന് അര്‍ഹരായവര്‍ക്ക് എപ്പോള്‍ വോട്ട് ചെയ്യാമെന്ന് എസ്എംഎസ് വഴി സന്ദേശം അയക്കും. ഓരോ മണ്ഡലങ്ങളിലും 30 സ്പെഷല്‍ ടീമുകള്‍ വീതം പോസ്റ്റല്‍ ബാലറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.