സഹായി വോട്ട്: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

post

ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാര്‍ക്ക് സഹായി ആവാന്‍ പാടില്ല

കാസര്‍ഗോഡ് : കാഴ്ചാ പ്രശ്‌നങ്ങളും ശാരീരിക ബലഹീനതയും കാരണം സ്വന്തമായി പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സഹായിയെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളായി. ഇതു പ്രകാരം, വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ കാണാനോ വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ആളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യമുണ്ടെങ്കില്‍ ആ വോട്ടര്‍ക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

ഇങ്ങിനെ വരുന്ന സഹായികള്‍ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം. ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാര്‍ക്ക് സഹായി ആയി വരാന്‍ പാടില്ല. ഇക്കാര്യം ഉറപ്പാക്കുന്നതിനായി സഹായിയായി വരുന്ന ആളിന്റെ വലതു ചൂണ്ടു വിരലില്‍ മഷി പുരട്ടേണ്ടതാണ്. പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തിയ വോട്ടറുടെ വിശദ വിവരങ്ങള്‍ ഫോം 14എയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആളാണെങ്കില്‍ അതു വരെ മാത്രമേ സഹായി അനുഗമിക്കാന്‍ പാടുള്ളൂ. ഇത്തരം കേസുകളില്‍ കംപാര്‍ട്‌മെന്റിനുള്ളിന്‍ വോട്ടര്‍ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യണം. എന്നാല്‍ ഇത്തരം വോട്ടര്‍മാരുടെ വിവരങ്ങള്‍  ഫോം 14എയില്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.