കോവിഡ് 19; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം, പരിശോധന വര്‍ധിപ്പിക്കും

post

ആലപ്പുഴ: കോവിഡ് 19 വ്യാപനം തടയുന്നതിനായി കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് 19 സ്ഥിതി വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കണ്ടെയിന്‍മെന്റ് സോണുകളിലും ആലപ്പുഴയടക്കമുള്ള ബീച്ചുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ 45005000 ടെസ്റ്റുകളാണ് ദിവസം നടത്തുന്നത്. ഇത് 6000 ആയി വര്‍ധിപ്പിക്കും. 75 ശതമാനം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റും 25 ശതമാനം ആന്റിജന്‍ ടെസ്റ്റുമാണ് നടത്തുന്നത്. ബീച്ചുകളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഇവിടെ നിയോഗിക്കും. പത്തുവയസിനുതാഴെയുള്ള കുട്ടികള്‍, അറുപതുവയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ബീച്ചുകളിലെത്തുന്നത് ഒഴിവാക്കണം.

മാസ്‌ക് ധരിച്ചും സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചും മാത്രമേ പൊതുസ്ഥലങ്ങളില്‍ എത്താവൂ. വിനോദസഞ്ചാരികള്‍ക്ക് ഹൗസ്‌ബോട്ടുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ബോട്ട് ഉടമകള്‍ ഉറപ്പുവരുത്തണം. ഇക്കാര്യം സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധിക്കും. കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷനുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളെയും പഞ്ചായത്തുകളെയും ചുമതലപ്പെടുത്തി. ബസില്‍ കയറുന്നവര്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. വിവാഹം അടക്കമുള്ള ചടങ്ങുകള്‍ കോവിഡ് മാര്‍ഗനിര്‍ദേശമനുസരിച്ചേ നടത്താവൂ. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കടകളില്‍ ജോലി ചെയ്യുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി പ്രത്യേക പരിശോധന നടത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.

ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ്, സബ് കളക്ടര്‍ എസ്. ഇലക്കിയ, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി.ജി. അഭിലാഷ്, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.