മഴവില്ല് പദ്ധതി പ്രായോഗിക പ്രവര്‍ത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളുടെ ശാസ്ത്രബോധം വര്‍ധിപ്പിക്കും; മുഖ്യമന്ത്രി

post

തിരുവനന്തപുരം: പ്രായോഗിക പ്രവര്‍ത്തനത്തിലൂടെയും വിശകലനത്തിലൂടെയും കുട്ടികളില്‍ ശാസ്ത്രബോധം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടുള്ള 'മഴവില്ല്' പദ്ധതി വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഡവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആരംഭിക്കുന്ന 'മഴവില്ല്' പ്രവര്‍ത്യാധിഷ്ഠിത ശാസ്ത്ര പഠന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യ ഉത്തരവാദിത്വവും സാമൂഹ്യ ഇടപെടലും വളര്‍ത്തുന്നതിന് കരുത്തുപകരുന്ന ഇടപെടലാണ് കെ-ഡിസ്‌കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗണിതശാസ്ത്രത്തില്‍ കുട്ടികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച 'മഞ്ചാടി' പദ്ധതിയുടെ തുടര്‍ച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുന്‍നിര്‍ത്തി 'മഴവില്ല്' പദ്ധതി ആവിഷ്‌കരിച്ചത്. ശാസ്ത്ര പരിശീലനത്തില്‍ ശാസ്ത്ര ചരിത്രത്തിന്റെ ഘടകങ്ങള്‍ ഏകോപിപ്പിക്കുക, കുട്ടികളില്‍ അന്വേഷണാത്മകതയും വിമര്‍ശനാത്മക ചിന്തയും അപഗ്രഥനശേഷിയും വളര്‍ത്തുക, സമൂഹത്തില്‍ ശാസ്ത്ര ഉപയോഗത്തെക്കുറിച്ചുള്ള തിരിച്ചറിവ് ശക്തിപ്പെടുത്തുക തുടങ്ങിയവയാണ്  പദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍.

ആദ്യഘട്ടത്തില്‍ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പ്രാഥമിക പങ്കാളികളാക്കുന്നത്. തൃശൂര്‍ കെ.എഫ്.ആര്‍.ഐ, പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, തിരുവനന്തപുരം ഗവ: ആര്‍ട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവയാണ് ഇവ. അതത് മേഖലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണവുമുണ്ടാകും. പ്രൈമറി, മിഡില്‍ സ്‌കൂള്‍ തലങ്ങളില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ പുനഃസംഘടിപ്പിക്കുക എന്നത് യു.ജി.സി മുന്നോട്ടുവെക്കുന്ന മാനദണ്ഡമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.