ഇന്റന്‍സിഫൈഡ് മിഷന്‍ - ഇന്ദ്രധനുസ് പ്രോഗ്രാം ആരംഭിക്കുന്നു

post

കൊല്ലം: അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധശേഷി നൂറ് ശതമാനം ആക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ - ഇന്ദ്രധനുസ് പ്രോഗ്രാം ആരംഭിക്കുന്നു.

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഇമ്മ്യൂണൈസേഷന്‍ കവറേജ് വീണ്ടെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും സര്‍വ്വേ നടത്തി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്ത കുട്ടികളുടെയും ഗര്‍ഭിണികളുടെയും ലിസ്റ്റ് തയ്യാറാക്കി. ഇവര്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു പ്രതിരോധ കുത്തിവയ്പ്പ് നല്‍കി നൂറ് ശതമാനം നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം.

കുത്തിവയ്പ്പിനിടയില്‍ കൊഴിഞ്ഞുപോയിട്ടുള്ളവര്‍, പ്രതിരോധ കുത്തിവയ്പ്പിനോട് വിമുഖത കാട്ടുന്നവരുടെ കുട്ടികള്‍, ദുര്‍ഘട മേഖലയില്‍ താമസിക്കുന്നവര്‍, വാക്‌സിന്‍ വഴി തടയാവുന്ന രോഗങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍, അതിഥി തൊഴിലാളികള്‍ കേന്ദ്രീകരിച്ച സ്ഥലങ്ങള്‍, സെറ്റില്‍മെന്റ് കോളനികള്‍, ട്രൈബല്‍ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക രോഗപ്രതിരോധ യജ്ഞം നടത്തുക.

ആദ്യഘട്ടമായി ഫെബ്രുവരി 22 ന് ആരംഭിച്ച് 15 പ്രവൃത്തിദിനം കൊണ്ട് എല്ലാവരെയും പ്രതിരോധകുത്തിവയ്പ്പിന് വിധേയമാക്കുന്നതിനുള്ള കര്‍മ്മരേഖയാണ് തയ്യായാക്കിയിട്ടുള്ളത്. രണ്ടാംഘട്ടമായി മാര്‍ച്ച് 22 ന് തുടങ്ങി 15 പ്രവൃത്തിദിനങ്ങള്‍ കൊണ്ട് ശേഷിക്കുന്നവരെയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കിയും സാധാരണ പ്രതിരോധകുത്തിവയ്പ്പ്  പരിപാടി ശക്തിപ്പെടുത്തിയും നുറ് ശതമാനം നേട്ടം കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.

ഇതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറന്റെ അധ്യക്ഷതയില്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗ് നടത്തി.  സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ പ്രതാപ് പദ്ധതി വിശദാംശങ്ങള്‍ അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ 161 കുട്ടികളെയും ഒന്‍പത് ഗര്‍ഭിണികളെയുമാണ് പൂര്‍ണ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരായി കണ്ടെത്തിയത്.

യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലയില്‍ വാക്‌സിന്‍ വഴി തടയാവുന്ന രോഗങ്ങള്‍ മൂലമുള്ള മരങങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാവരും പ്രയത്‌നിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.