ഭയപ്പെടുത്തി ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ കലാകാരന്‍മാര്‍ നിലപാടെടുക്കണം: മുഖ്യമന്ത്രി

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി
നിശാഗന്ധി പുരസ്‌കാരം ഡോ. സി. വി. ചന്ദ്രശേഖറിന് സമ്മാനിച്ചു
തിരുവനന്തപുരം: ഭയപ്പെടുത്തി നിശബ്ദരാക്കി ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പ്രവണതകള്‍ക്കെതിരെ നിലപാടെടുക്കാന്‍ കലാരംഗത്തുള്ളവര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവര്‍ക്ക് അതിനുവേണ്ട ധൈര്യം പകരാന്‍ പൊതുസമൂഹത്തിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴുനാള്‍ നീളുന്ന നിശാഗന്ധി നൃത്തോത്സവം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുടെ നാടാണ് എന്നതാണ് ഇന്ത്യയെ ഒരുമിപ്പിക്കുന്ന പ്രധാന ഘടകം. ഈ വൈവിധ്യങ്ങള്‍ ഇതേപോലെ തുടരുന്നു എന്നുറപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തിലേത്. എല്ലാ കലകള്‍ക്കും ഒരുപോലെ വളരാനും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കല തമസ്‌കരിക്കപ്പെടില്ല എന്നുറപ്പാക്കാനും സാംസ്‌കാരിക ഇടപെടല്‍ ഇവിടെ നടക്കുന്നുണ്ട്. ഇവിടെ നിര്‍ഭയരായി ഏതു കലാകാരന്‍മാര്‍ക്കും അവരുടെ കലാരൂപം അവതരിപ്പിക്കാം. കലാകാരന്‍മാര്‍ ഭയചകിതരായിപ്പോയാല്‍ കലയില്‍ നവീകരണവും പരീക്ഷണങ്ങളും നടക്കില്ല. അതുണ്ടാകാതിരിക്കാന്‍ കലാരംഗത്തുള്ളവര്‍ക്ക് എല്ലാ പരിരക്ഷണവും കേരളം നല്‍കുന്നുണ്ട്. ഏതൊരു കലയിലും ആത്മാന്വേഷണങ്ങളുണ്ട്. അതില്‍ നിന്നാണ് കലാകാരന്റെ നിലപാടുകള്‍ വെളിപ്പെടുന്നത്. അത് ചിലപ്പോള്‍ സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരായ പ്രതികരണങ്ങളാകാം, ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ മുന്നറിയിപ്പാകാം, ഫാസിസത്തിനെതിരായ പ്രതിഷേധമാകാം. ജീവിക്കുന്ന കാലഘട്ടത്തിലെ സംഭവ വികാസങ്ങളോട് കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും പ്രതികരിക്കാതിരിക്കാനാവില്ല. ടി. എം. കൃഷ്ണയെപ്പോലുള്ള സംഗീതജ്ഞന്‍മാര്‍ ഉദാഹരണങ്ങളാണ്. കലാപ്രവര്‍ത്തകരുടെ ഇത്തരം പ്രതിഷേധങ്ങള്‍ ആവിഷ്‌കാരങ്ങളാകുന്നത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനെതിരെ അവര്‍ അസഹിഷ്ണുത കാട്ടാറുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
സ്വയംപുതുക്കാനും പുതുതലങ്ങളിലേക്ക് ഉയരാനും കലാകാരന്‍മാര്‍ക്ക് നിശാഗന്ധി ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നു. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യന്‍ നൃത്തകലയുടെ മഹത്വവും സൗന്ദര്യവും പകര്‍ന്നുനല്‍കയാണ് നൃത്തോത്സവത്തിന്റെ ലക്ഷ്യം. വിഖ്യാത നര്‍ത്തകര്‍ക്കൊപ്പം പുതുതലമുറ നര്‍ത്തകര്‍ക്കും ഈ വേദി അവസരം നല്‍കുന്നുണ്ട്. കലാകാരന്‍മാര്‍ക്ക് സ്വതന്ത്രമായി സംഗമിക്കാനും ആവിഷ്‌കാരം നടത്താനുമുള്ള ഇടം എന്ന നിലയ്ക്കുകൂടിയാണ് ഈ നൃത്തോത്സവത്തെ സര്‍ക്കാര്‍ കാണുന്നത്. കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സംസ്‌കാരം ശക്തിപ്പെടുന്നത്. മറ്റിടങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളെ നാം ഉള്‍ക്കൊള്ളുന്നത് നമ്മുടെ കലയെ നവീകരിക്കാനും സഹായമാകും. നൃത്തരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നടത്തിയ വ്യക്തിയാണ് നിശാഗന്ധി പുരസ്‌കാരം ലഭിച്ച സി. വി. ചന്ദ്രശേഖറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴുദിനങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തെ സൂചിപ്പിച്ച് സപ്തദീപങ്ങള്‍ കൊളുത്തിയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാരം വിഖ്യാത ഭരതനാട്യം നര്‍ത്തകന്‍ ഡോ. സി. വി ചന്ദ്രശേഖറിന് ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഗ്തഭരായ നിരവധിപ്പേരുടെ പാദസ്പര്‍ശമേറ്റ വേദിയാണ് നിശാഗന്ധി നൃത്തോത്സവത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. നൃത്തത്തിനും സംഗീതത്തിനും അര്‍ഹമായ പ്രാമുഖ്യം നല്‍കാനാണ് നിശാഗന്ധി നൃത്ത, സംഗീതോത്സവങ്ങള്‍ വെവ്വേറെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പുരസ്‌കാരം അറിയിച്ചത് വലിയ അംഗീകാരമാണെന്ന് മറുപടി പ്രസംഗത്തില്‍ ഡോ. സി. വി. ചന്ദ്രശേഖര്‍ പറഞ്ഞു.
ചടങ്ങില്‍ വി. കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പി. പ്രവീണ്‍കുമാര്‍ അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.