മന്ത്രിസഭാ തീരുമാനങ്ങള്‍: എന്‍.പി.ആര്‍. പുതുക്കല്‍ കേരളത്തില്‍ നടത്തില്ല

post

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് തീരുമാനം എടുത്തത്. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി.) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്. 

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന്റെ (സി.എ.എ.) ഭരണഘടനാസാധുത ആരാഞ്ഞുകൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക - മത - സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

നിയമസഭാ സമ്മേളനം 30 മുതല്‍

ജനുവരി 30 മുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്ന് വീതം വര്‍ധിപ്പിക്കുന്നതിനുള്ള കേരളാ മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെയും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലിന്റെയും കരട് മന്ത്രിസഭ അംഗീകരിച്ചു.