ലൈഫ് പദ്ധതി തുടരും: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

post

തൃശൂര്‍ : വീട് ലഭിക്കാത്തവര്‍ക്ക് വീട് ലഭിക്കാനുള്ള സാഹചര്യമൊരുക്കി ലൈഫ് പദ്ധതി തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷനില്‍ ഉള്‍പ്പെടാത്ത ഇനിയും ഭൂമി കിട്ടാത്തവരെ കണ്ടെത്തി അവര്‍ക്കും വീട് നല്‍കണം. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സങ്കല്‍പത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണ് ലൈഫ് മിഷന്‍. എല്ലാവര്‍ക്കും വീട് എന്നത് യാഥാര്‍ത്ഥ്യമാകുന്ന അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഭാഗമായി മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ 857 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മതിലകം, എസ് എന്‍ പുരം, എടവിലങ്ങ്, എറിയാട്, എടതുരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളിലായാണ് വീടുകള്‍ പണിതത്. സംസ്ഥാന തലത്തില്‍ ജനുവരി 26 ന് നടക്കുന്ന പൂര്‍ത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് കുടുംബസംഗമത്തോടൊപ്പം അദാലത്തും നടത്തിയത്. 20 സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ മികച്ച സേവനങ്ങളും ഒരുക്കിയിരുന്നു.

കേരളത്തിലെ അര്‍ഹരായ ഭൂരഹിത ഭവന രഹിതര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തില്‍ സുരക്ഷിതവും മാന്യമായ വീടുകള്‍ നല്‍കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.