വ്യക്ഷത്തൈകള്‍ ഇനി ഖാദി ബാഗുകളില്‍: മലിനീകരണത്തിനെതിരെ പദ്ധതിയുമായി അധ്യാപകന്‍

post

തൃശ്ശൂര്‍: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തി ഓരോ വര്‍ഷവും ചുരുങ്ങിയത് 54 ലക്ഷം വൃക്ഷത്തൈകളാണ് സംസ്ഥാനത്ത് വനം വകുപ്പ് വഴി മാത്രം വിതരണം ചെയ്യുന്നത്. ഇതിനൊപ്പം വിവിധ നഴ്‌സറികളില്‍നിന്നും മറ്റുമായി ദിനംപ്രതി വിതരണം ചെയ്യുന്ന വൃക്ഷത്തൈകളും ചെടികളും വേറെയും. പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി ഇവ വിതരണം ചെയ്യുന്നതുവഴി നമ്മുടെ മണ്ണിലേക്ക് എത്തിചേരുന്ന പ്ലാസ്റ്റിക്ക് മാലിന്യം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ?

സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു മാത്രം ഒരു വര്‍ഷം 23 കോടി വൃക്ഷത്തൈകളുടെ വിതരണത്തിലൂടെ 13,300 ക്വിന്റല്‍ പ്ലാസ്റ്റിക്ക് കവറുകള്‍ മണ്ണിലെത്തുന്നു എന്നാണ് കണക്ക്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഏട്ടിക്കുളം എംഎഎസ്എസ് ജിഎച്ച്എസ്എസ് അധ്യാപകനുമായ സതീശന്‍ കെ. സി. സംസ്ഥാന ശാസ്ത്രമേളയോട് അനുബന്ധിച്ച് പെരുമ്പിലാവ് ടിഎംവി എച്ച്എസ്എസ് സ്‌കൂളില്‍ നടന്ന ടീച്ചേഴ്‌സ് പ്രോജക്ട് മത്സരത്തിലാണ് ഈ അധ്യാപകന്‍ പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം ഖാദിയുടെ ഡിറ്റി കോറ തുണികൊണ്ടുള്ള അഗ്രോ സഞ്ചികള്‍ എന്ന ബദല്‍ അവതരിപ്പിച്ചത്. ഇത്തരം ഡിറ്റി കോറ സഞ്ചികളിലാക്കി വിതരണം ചെയ്യുന്ന ചെടികള്‍ മണ്ണില്‍ തല്‍സ്ഥിതിയില്‍തന്നെ നടാവുന്നതാണ്. പ്ലാസ്റ്റിക്കില്‍ നിന്നും വ്യത്യസ്തമായി ഈ കവറുകള്‍ മണ്ണുമായി ലയിച്ചുചേര്‍ന്ന് ജൈവ വളമായി തീരുകയും ചെയ്യും. ഇങ്ങനെ ചെടി തൈകളുടെയും മറ്റും വിതരണത്തിലൂടെ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനുള്ള വലിയ സാധ്യതകളാണ് ഡിറ്റി കോറ ബാഗുകള്‍ തുറന്നു വയ്ക്കുന്നത്. ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ ഇവ മണ്ണുമായും ജലവുമായും സമ്പര്‍ക്കം പുലര്‍ത്തുകയും പിന്നീട് മണ്ണില്‍ ലയിക്കുകയും ചെയ്യും.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിലാണ് പ്ലാസ്റ്റിക്ക് കവറിലൂടെയുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായി പ്രകൃതി മലിനീകരണത്തിന്റെ അളവ് മനസിലാക്കാനും ഇതിന് ബദല്‍ എന്ത് എന്ന് ചിന്തിക്കാനും ഇദ്ദേഹം ആരംഭിച്ചത്. ഇത്തരം പ്ലാസ്റ്റിക്ക് ബാഗുകളുടെ ശരാശരി ഭാരം 2.64 ഗ്രാം കണക്കാക്കുമ്പോള്‍ 54 ലക്ഷം തൈ വിതരണത്തിലൂടെ 1425.6 ക്വിന്റല്‍ പ്ലാസ്റ്റിക്ക് മണ്ണിലെത്തുന്നു. കേരളത്തിലെ 12 ജില്ലാ കാര്‍ഷികത്തോട്ടങ്ങളില്‍ നിന്നും ഇങ്ങനെ വിതരണം ചെയ്യുന്ന നടീല്‍ വസ്തുക്കളിലൂടെ 9352.8 ക്വിന്റല്‍ പ്ലാസ്റ്റിക്ക് കവറുകളാണ് മാലിന്യമായി മണ്ണിലെത്തുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലുള്ള 64 വിത്തുല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും ഇങ്ങനെ ചുരുങ്ങിയത് 2534.4 ക്വിന്റല്‍ പ്ലാസ്റ്റിക്ക് മണ്ണിലേക്കെത്തുന്നു എന്നാണ് ഈ അധ്യാപകന്‍ നടത്തിയ കണക്കെടുപ്പിലൂടെ വ്യക്തമാകുന്നത്.

സര്‍ക്കാര്‍ എജന്‍സികള്‍ വഴിയുള്ള പ്ലാസ്റ്റിക്ക് കവറുകളിലെ വൃക്ഷതൈ വിതരണത്തോടൊപ്പം സ്വകാര്യ മേഖലയിലെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മണ്ണിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഭീമമാണ്. കേവലം 25 ദിവസം മുതല്‍ 9 മാസം വരെ മാത്രം ആവശ്യമായി വരുന്ന ഇത്തരം കവറുകള്‍ നിര്‍മ്മിക്കാന്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് ഉപേക്ഷിക്കണ്ട സമയം അതിക്രമിച്ചു എന്ന തിരിച്ചറിവിലാണ് ബദല്‍ ഖാദി കവറുകള്‍ എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സതീശന്‍ മാഷ് പറയുന്നു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഖാദി തൊഴിലാളികള്‍ക്ക് വരുമാനം സൃഷ്ടിക്കുന്ന മാര്‍ഗം കൂടിയായി ഇവയുടെ വര്‍ദ്ധിത ഉപയോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കണ്ട് തന്റെ പ്രോജക്ട് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ഇദ്ദേഹം.