ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്നത് 31,000 ത്തോളം പേര്‍
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് 31,000ത്തോളം പേര്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരാണ്.
പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും ഉള്‍പ്പെടെ 12315 പേരാണ് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി 2463 പേരെ റിസര്‍വ് ആയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഇവര്‍ക്കൊപ്പം സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരായി 232 പേരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ അഞ്ച് മുതല്‍ തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ മൂന്നു മണി വരെയുള്ള കൊവിഡ് രോഗികള്‍ക്കും ക്വാറന്റീനിലാവുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്യലാണ് ഇവരുടെ ചുമതല.
ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്ക്കായി 8000ത്തോളം പോലിസുദ്യോഗസ്ഥരും കൊവിഡിന്റെ പശ്ചാത്തലത്തില്‍ 4000ത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരും ഡ്യൂട്ടിയിലുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് വരണാധികാരികളും ഉപവരണാധികാരകളുമായി 200ഓളം പേരാണ് യുക്തരായിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിലായി ഇവരോടൊപ്പം 1500ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും വീഡിയോഗ്രഫിയും നിര്‍വഹിക്കുന്നതിനായി 1400ലേറെ പേരാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമെ, പോളിംഗ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയുക്തരായ സെക്ടര്‍ ഓഫീസര്‍മാരും സെക്ടര്‍ അസിസ്റ്റന്റുമാരുമായി 200ഓളം ഉദ്യോഗസ്ഥര്‍, വിവിധ നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ 250ലേറെ ഉദ്യോഗസ്ഥര്‍ എന്നിവരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വ്യാപൃതരാണ്. ശുചിത്വ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, റൂട്ട് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഇതിനു പുറമെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.