പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി

post

മലപ്പുറം : പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍  നീക്കം ചെയ്തു. മലപ്പുറം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകളും പോസ്റ്ററുകള്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ മാറ്റി. അസിസ്റ്റന്റ് കലക്ടര്‍  എ. വിഷ്ണുരാജും ഒപ്പമുണ്ടായിരുന്നു.

വടക്കേമണ്ണ, വലിയാട്, ഇന്ത്യനൂര്‍, കൂരിയാട്, കുളത്തൂപറമ്പ്, കോട്ടക്കല്‍ പുത്തൂര്‍ എന്നിവിടങ്ങളില്‍ മാതൃകപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍ മാതൃകപെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതി അംഗങ്ങളായ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടേയും  നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. 

മാതൃകപെരുമാറ്റച്ചട്ടം  നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ  നേതൃത്വത്തില്‍  പ്രചാരണ സാമഗ്രികള്‍ മാറ്റുന്ന പ്രവര്‍ത്തികള്‍ ജില്ലയില്‍  തുടരുന്നു.  പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റോഡുകള്‍, കെട്ടിടങ്ങള്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, എഴുത്തുകള്‍ എന്നിവ അതത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ആന്റീ ഡീഫേഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചാല്‍ അയോഗ്യതക്ക് കാരണമാകും.