മാതൃകാപെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം

post

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതിന് രൂപീകൃതമായ സമിതിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കൊവിഡ്-ഹരിത പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.പോളിംഗ് സ്റ്റേഷനുകളില്‍ ഏജന്റുമാര്‍  ഉള്‍പ്പെടെയുള്ളവര്‍ ധരിക്കുന്ന മാസ്‌ക്കുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.  പൊതുസ്ഥലങ്ങളിലും  സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും  പോസ്റ്റര്‍ പതിക്കുകയോ ചുമരെഴുത്ത് നടത്തുകയോ റോഡില്‍ എഴുതുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപന നോട്ടീസ് ബോര്‍ഡുകളിലും കോമ്പൗണ്ടിലും സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ പതിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പ്രചാരണം നടത്തരുത്. വോട്ടര്‍മാരെ സാമ്പത്തികമായും മറ്റും സ്വാധീനിക്കരുത്. മതപരമായും സാമുദായികമായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍  കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല. കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം അനുവദനീയമല്ല. പ്രചാരണത്തിന് മൈക്ക് പെര്‍മിഷന്‍ നിര്‍ബന്ധമാണ്.  രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ക്രമസമാധാന പാലനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ണമായും വിവിധ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് ഇടപെടും. ഇതിന്റെ ഭാഗമായി ഓരോ മേഖലയിലും പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍  ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെഎസ് അജ്ഞു,  അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ രാജന്‍, സീനിയര്‍ സൂപ്രണ്ട് കെ സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് കാല തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുതലിന് പ്രത്യേക മുന്നൊരുക്കം; എല്ലാ ഘട്ടങ്ങളിലും മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം

തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കോവിഡ് പോസറ്റീവായാല്‍ മാറി നില്‍ക്കണം

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍  പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചാരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കികൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല.  വോട്ടഭ്യര്‍ത്ഥനക്കായുള്ള ഗൃഹസന്ദര്‍ശന സമയങ്ങളില്‍ സ്ഥാനാര്‍ത്ഥികക്കൊപ്പം അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. വയോധികര്‍, രോഗികള്‍ എന്നിവരോട് വോട്ടഭ്യര്‍ത്ഥിക്കാനായി വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കരുത്. പ്രചാരണ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുചക്രവാഹനം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്  ഉപയോഗിക്കാം. എന്നാലത് തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍പ്പെടും.

കാന്റിഡേറ്റ് സെറ്റിംഗിന് വായുസഞ്ചാരമുള്ള ഹാളുകള്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കാന്റിഡേറ്റ് സെറ്റിംഗ് നടത്താന്‍  സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ ഹാളുകള്‍ തെരഞ്ഞെടുക്കണം.  ഓരോ തദ്ദേശ സ്ഥാപനത്തിനും പ്രത്യേകം ഹാളുകളായിരിക്കണം. കാന്റിഡേറ്റ് സെറ്റിംഗ് ഹാളുകള്‍ തലേ ദിവസം തന്നെ അണുവിമുക്തമാക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരാള്‍ എന്ന നിലയില്‍  ഹാളില്‍ പ്രവേശനം അനുവദിക്കാം. പരമാവധി 30 പേര്‍ക്കാണ് പ്രവേശനാനുമതി. ഹാളില്‍ സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ വേണം സീറ്റുകള്‍ ക്രമീകരിക്കാന്‍.  മാസ്‌ക്, കൈയ്യുറ, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. ഹാളിന്റെ പുറത്ത് സോപ്പ്, വെള്ളം എന്നിവ കരുതണം. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവയും ഉണ്ടായിരിക്കണം

പോളിംഗ് സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം

പോളിംഗ് സാധന സാമഗ്രികള്‍ വോട്ടെടുപ്പിന് തലേ ദിവസം വിതരണം ചെയ്യേണ്ടതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കേണ്ടതുമാണ്. പഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് തലത്തിലാണ് വിതരണ സ്വീകരണ കേന്ദ്രങ്ങള്‍. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ആ മേഖലയിലും  വിതരണം ചെയ്യും. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേ ദിവസവും പോളിംഗ് ദിവസവും അണുവിമുക്തമാക്കണം. ഓരോ ബൂത്തിലെയും വോട്ടെടുപ്പിന് ആവശ്യമുള്ള സാധനസാമഗ്രികള്‍ ഒരാഴ്ചയ്ക്ക് മുമ്പ്  പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

അണുവിമുക്തമാക്കല്‍ നിര്‍ബന്ധം

എല്ലാ പോളിംഗ് സ്റ്റേഷനുകളും തലേ ദിവസം തന്നെ അണുവിമുക്തമാക്കണം. പോളിംഗ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമാണ്. പോളിംഗ് ബൂത്തിന് മുമ്പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകണം. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്ക് ക്യൂ നിര്‍ബന്ധമില്ല. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം ചെയ്യുന്നിടത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവര്‍ മാസ്‌ക്, കൈയ്യുറ നിര്‍ബന്ധമായും ധരിക്കണം. വോട്ടെടുപ്പ് ദിനത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക്  ഫെയ്സ് ഷീല്‍ഡ് മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ ഉണ്ടായിരിക്കണം. പോളിംഗ് ഏജന്റുമാര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധം. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. വോട്ടര്‍മാര്‍ മാസ്‌ക് ധരിച്ച് തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മുഖത്ത് നിന്ന്  മാറ്റാം. ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് മാത്രമായിരിക്കും പ്രവേശനം.  

കോവിഡ് പോസറ്റീവായവര്‍ക്ക് തപാല്‍ വോട്ട്

കോവിഡ്-19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും തപാല്‍ വോട്ടാണ്.   തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാല്‍ വോട്ട് തിരികെ സ്വീകരിക്കുന്നവരും

നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം.

വോട്ടെടുപ്പിന് ശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേ ദിവസം തന്നെ അണുവിമുക്തമാക്കണം.  വോട്ടെണ്ണല്‍ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ തന്നെ നടത്തണം. കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക് എന്നിവ ഉപയോഗിക്കണം. സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കും ഇതുബാധകമാണ്. ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാണ്. സാമൂഹ്യ അകലം പാലിക്കത്തക്ക വിധത്തിലാകണം കൗണ്ടിംഗ് ടേബിളുകള്‍. വിജയാഹ്ളാദ പ്രകടനങ്ങള്‍ കോവിഡ് 19 മാനദണ്ഡം പാലിച്ച് മാത്രമേ നടത്താവൂ.