മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികള്‍ക്ക് പരിഹാരം

post

അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്‍കാനുള്ള സൗകര്യം ഈ മാസം മുതല്‍

തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലൂടെ 2,28,419 പരാതികള്‍ക്ക് പരിഹാരം. 52,682 പരാതികളില്‍ നടപടി തുടരുകയുമാണ്. നവംബര്‍ ആറ് വരെ ആകെ 3,06,234 പരാതികളാണ് ലഭിച്ചത്. ആവര്‍ത്തന  സ്വഭാവമുള്ളതും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരാത്തതുമായ പരാതികളാണ് മറ്റുള്ളവ. ഈ മാസം മുതല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്‍കാനുള്ള സൗകര്യം നിലവില്‍ വരും. പരാതി എഴുതി നല്‍കാന്‍ സാധിക്കാത്തവര്‍ക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പരാതി നല്‍കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ പുതിയ സോഫ്റ്റ്‌വെയര്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകും. പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

2016 ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പരാതി തീര്‍പ്പാക്കാന്‍ 898 ദിവസം എടുത്തിരുന്നു. 2017ല്‍ 523 ദിവസമായും 2018ല്‍ 347 ദിവസമായും 2019ല്‍ 21 ദിവസമായും ചുരുക്കാനായി.പരാതികള്‍ക്ക് രണ്ടാഴ്ചക്കകം പരിഹാരം കാണുകയെന്ന ലക്ഷ്യം ഈ വര്‍ഷം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക് ലോകത്ത് എവിടെ നിന്നും  cmo.kerala.gov.in ല്‍ ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ സ്‌ട്രെയിറ്റ് ഫോര്‍വേഡ് കൗണ്ടറിലൂടെയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തപാല്‍ മാര്‍ഗവുമാണ് പരാതികള്‍ എത്തുന്നത്.

പരാതി ലഭിക്കുമ്പോള്‍ മുതല്‍ തീര്‍പ്പാക്കും വരെ ഓരോ നീക്കവും എസ്.എം.എസ്സിലൂടെ പരാതിക്കാരനെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറിലൂടേയും (1800 425 7211) ഓണ്‍ലൈനായും പരാതിയുടെ തല്‍സ്ഥിതി പരാതിക്കാര്‍ക്ക് അറിയാം. പരാതികള്‍ രണ്ടാഴ്ചകം തീര്‍പ്പാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയും അന്വേഷണവും ആവശ്യമുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ പരമാവധി 30 ദിവസവും അനുവദിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകള്‍, വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കൃഷി ഭവനുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡ് കോര്‍പ്പറേഷനുകള്‍, സര്‍വകാലശാകള്‍ ഉള്‍പ്പെടെ 12,000 ത്തിലധികം സ്ഥാപനങ്ങള്‍ പരാതി പരിഹാര ശൃംഖലയുടെ ഭാഗമാണ്. പരാതികള്‍ ജില്ലാ, താലൂക്ക്, വില്ലേജ് തദ്ദേശഭരണ തലത്തില്‍ വരെ വിഷയാധിഷ്ഠിതമായി തരംതിരിച്ച് ഡിജിറ്റലായി സൂക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ സവിശേഷതയാണ്. ദുരിതാശ്വാസ നിധിയിലേകുള്ള സഹായത്തിനുള്ള അപേക്ഷകളും പരാതിപരിഹാര സംവിധാനത്തിലേക്ക് നല്‍കാം.

ഒരേ വിഷയത്തെ സംബന്ധിച്ച പരാതികള്‍, വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന പൊതുസ്വഭാവമുള്ള പരാതികള്‍, പദ്ധതികളെ സംബന്ധിച്ച പൊതുപരാതികള്‍ എന്നിവ പരിശോധിച്ച്  പൊതുവായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ പ്രത്യേകതയാണ്. വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സംബന്ധിച്ച നിരവധി പരാതികളുടെ പൊതുസ്വഭാവം വിലയിരുത്തിയാണ് വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ആവിഷ്‌കരിച്ചത്. ആയിരകണക്കിന് പേര്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിലെ ഭിന്നശേഷിക്കാരനായ ഉദ്യോഗാര്‍ത്ഥിയുടെ സംവരണം ലഭിക്കുന്നില്ലെന്ന പരാതി പൊതുസ്വഭാവമുള്ളതായി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഉദ്യോഗാര്‍ത്ഥിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം ലഭിച്ചതിനോടൊപ്പം  പി.എസ്.സി.യുടെ എല്ലാ നിയമനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ സംവരണം ഉറപ്പാക്കാനും സാധിച്ചു. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് നിര്‍മ്മാണ  വേഗംകൂട്ടി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കി സുതാര്യതയോടെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നത്. ലഭിക്കുന്ന പരാതികള്‍ വിശദ പരിശോധനകള്‍ക്ക് നിരന്തരം വിധേയമാക്കി പദ്ധതികളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന തിനും  മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.

കേരളം പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും നേരിട്ട സമയത്തും മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനം കാര്യക്ഷമായി പ്രവര്‍ത്തിച്ചു. 2018ലെ പ്രളയ സമയത്ത് ഒറ്റപ്പെട്ടു പോയവരെ കണ്ടെത്താനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പോര്‍ട്ടലിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ കാരണമായതും പരാതിപരിഹാര സംവിധാനത്തില്‍ ലഭിച്ച പരാതികളാണ്. തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സാമൂഹ്യ അടുക്കള അടക്കമുള്ള സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ലോക്ക് ഡൗണില്‍ അവശ്യ വസ്തുക്കളും ജീവന്‍രക്ഷാ മരുന്നുകളും ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ സംവിധാനത്തിലൂടെ വേഗത്തിന്‍ പരിഹരിക്കാനും കഴിഞ്ഞു.

പരാതി പരിഹരിക്കുക എന്നതിനോടൊപ്പം പരാതിയ്ക്ക് കാരണമായ സംവിധാനത്തില്‍ ഇടപെടലുകള്‍ നടത്തി പൊതുവായ പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഗൗരവമേറിയ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിശോധിക്കുന്നത്. പരാതികള്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നുണ്ടെന്നും പരാതിക്കാര്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും സംവിധാനം ഉറപ്പു വരുത്തുന്നു. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര  സംവിധാനം കൈവരിച്ച ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ 2020 മാര്‍ച്ചില്‍  ISO 9001 2015  സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2016 ജൂണ്‍ മാസത്തില്‍ തുടങ്ങിയ വെബ് പോര്‍ട്ടല്‍ ഡിസംബറില്‍ പതിനായിരത്തിലധികം ഓഫീസുകളുമായി ബന്ധിപ്പിച്ചു. 2017 മദ്ധ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുന്ന പരാതികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്.