സര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതി: അധിക നൈപുണ്യ വികസനം നേടിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍

post

തിരുവനന്തപുരം:  വിദ്യാര്‍ത്ഥികള്‍ക്ക് അധിക നൈപുണ്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്റേണ്‍ഷിപ്പ് പദ്ധതി ഒരു വര്‍ഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ 300 പേര്‍ പഠനത്തോടൊപ്പവും 100 പേര്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവുമാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്. വിവിധ തദ്ദേശസ്ഥാപനങ്ങള്‍, പ്രമുഖ സ്വകാര്യ കമ്പനികള്‍ എന്നിവിടങ്ങളിലാണ് പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കിയവര്‍ തദ്ദേശസ്ഥാപനങ്ങള്‍, കെ എസ് സി എ ഡി സി, ലൈഫ് മിഷന്‍, കില, റീബില്‍ഡ് കേരള എന്നിവിടങ്ങളിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്.

111 വിദ്യാര്‍ത്ഥികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. വകുപ്പിന് കീഴിലുളള 64 കഌര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ പ്രകാരമുളള മരാമത്ത് പ്രവൃത്തികളില്‍ സാങ്കേതിക വിഭാഗത്തെ സഹായിക്കാനായി ട്രെയിനികളെ  കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുകയായിരുന്നു. വേതന ഇനത്തില്‍ 10000 രൂപ വീതം ട്രെയിനികള്‍ക്ക് നല്‍കി. പുതിയ ബാച്ച് ട്രെയിനികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അടുത്ത ഘട്ടത്തില്‍ എന്‍ജിനിയറിംങ്ങിനു പുറമെ മറ്റു വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. അധിക നൈപുണ്യ ശേഷിയിലൂടെ മികച്ച തൊഴില്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് പദ്ധതി നടപ്പാക്കുന്നത്.

പഠനത്തോടൊപ്പവും പഠനശേഷവും എന്നിങ്ങനെ രണ്ട് തരത്തിലുളള ഇന്റേഷിപ്പ് തിരഞ്ഞെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് കരിക്കുലത്തിന്റെ ഭാഗമായി പഠനകാലത്ത് തന്നെ ഹ്രസ്വകാല ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. അവരുടെ പഠന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കും. ഇന്റേണ്‍ഷിപ്പ് ഏത് സ്ഥാപനത്തില്‍ ചെയ്യണമെന്നത് വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. കമ്പനികള്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടിക പ്രകാരമായിരിക്കും ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പഠനത്തിന്റെ ഭാഗമായുളള ഇന്റേണ്‍ഷിപ്പിന്് സറ്റൈപന്‍ഡ് ഇല്ല.

പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷകരില്‍ നിന്നും അസാപ് തയ്യാറാക്കുന്ന സെലക്ട് ലിസ്റ്റ് പ്രകാരം വിവിധ കമ്പനികളിലേക്ക് പരീശിലനത്തിനായി  വിദ്യാര്‍ത്ഥികളെ തിരെഞ്ഞടുക്കും. ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ സറ്റൈപ്പന്‍ഡ് നല്‍കും. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ചില അവസരങ്ങളില്‍ അതാത് കമ്പനികളില്‍ നിയമനം ലഭിക്കാനും സാധ്യതയുണ്ട്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അസാപ് തന്നെ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി അവസരങ്ങളുളള കമ്പനികള്‍ക്ക് നല്‍കും.

അസാപ്പിന്റെ നേതൃത്വത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക്് നിര്‍മാണ മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്നതിന് സി ബി അര്‍ ഇ, ക്രെഡായി പോലുളള സംവിധാനങ്ങളില്‍ 45 ദിവസത്തെ പ്രത്യേക പരീശീലനവും നല്‍കുന്നുണ്ട്. എന്‍ജിനിയറിങ് മേഖലയിലേക്ക് എത്തുന്ന ഒരാള്‍ക്ക് ആവശ്യമായ പരിശീലനമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.  പരിശീലനശേഷം ക്രെഡായുടെ കീഴില്‍ കേരളത്തിലുളള പ്രമുഖ നിര്‍മാണ കമ്പനികളില്‍ ഒരു വര്‍ഷ കാലയളവില്‍ വിദഗ്ധ തൊഴിലാളിയായി നിയമിക്കും. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കമ്പനികള്‍ സ്ഥിരം നിയമനവും നല്‍കാറുണ്ട്.

വ്യവസായ, സേവന മേഖലയ്ക്ക് ആവശ്യമായ നൈപുണ്യം ചെറുപ്പക്കാരില്‍ സൃഷ്ടിച്ചെടുക്കാന്‍ പദ്ധതി സഹായകരമാണ്. ഇത് മികച്ച തൊഴിലവസരവും ഉറപ്പാക്കും. വ്യാവസായിക അന്തരീക്ഷം പരിചയപ്പെടുത്തിക്കൊടുക്കുക, പരിശീലനംനല്‍കുക, തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. തൊഴില്‍ വൈദഗ്ധ്യം നേടുന്നത് വരെയുളള എല്ലാ സഹായവും അസാപ് നല്‍കും. ഇന്റേണ്‍ഷിപ്പിന് താത്പര്യമുളളവര്‍ക്ക് അസാപ്പിന്റെ ഓണ്‍ലൈന്‍ ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലായ internship.asapkerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം