പെരിന്തൽമണ്ണ നഗരസഭയിൽ 450 സ്‌നേഹ ഭവനങ്ങൾ

post

മലപ്പുറം: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആവിഷ്‌കരിച്ച ലൈഫ്മിഷൻ  പദ്ധതിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഭവനരംഗത്ത് നൂതന വികസന പ്രവർത്തനങ്ങളുമായി പെരിന്തൽമണ്ണ നഗരസഭ. നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള  വികസന പദ്ധതികളിൽ  600 എസ്. സി. കുടുബങ്ങൾക്ക് നഗരസഭ നിർമിച്ചു കൈമാറുന്ന സ്‌നേഹ ഭവനങ്ങളിൽ 450 വീടുകളുടെ പണി പൂർത്തിയായി.  ബാക്കിയുള്ള 150 വീടുകളുടെ നിർമാണപ്രവർത്തനങ്ങൾ  ഡിസംബറോടെ പൂർത്തീകരിക്കും. കുടുംബങ്ങളുടെ ഭവന സ്വപ്നത്തിന് നിറംചാർത്തുക വഴി ഭവനരംഗത്തെ പുതിയ വികസനമാതൃകയാണ് നഗരസഭ പൂർത്തിയാക്കിയത്.

ചരിത്രത്തിൽ സമാനതകളില്ലാത്ത 137 കോടി രൂപയുടെ ഭവനപദ്ധതിക്കാണ് പെരിന്തൽമണ്ണ നഗരസഭ നേതൃത്വം നൽകിയത്.

എസ്.സി ഭവനങ്ങൾ നവീനമാതൃകയിൽ പുനർനിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ്  സ്നേഹഭവനം എന്ന പദ്ധതിക്ക് നഗരസഭ നേതൃത്വം നൽകിയത്. അതു പ്രകാരം 600 ഭവനങ്ങളാണ് 42 കോടി ചെലവ് വരുന്ന ഈ പദ്ധതി വഴി നഗരസഭ നിർമിച്ചു നൽകുക.

എസ്.സി കോളനിയിലെ പിന്നാക്കാവസ്ഥ കാരണം ആധുനികരീതിയിലുള്ള ഭവന നിർമാണത്തിനുള്ള സാങ്കേതികവും - സാമ്പത്തികവുമായ നൈപുണ്യക്കുറവ് പരിഹരിക്കാനായി നഗരസഭാ തലത്തിൽ രൂപീകരിച്ച  കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷനാണ് ഭവനങ്ങളുടെ നിർമാണത്തിന്  നേതൃത്വം നൽകിയത്. നഗരസഭയിൽ നിന്നും നൽകുന്ന ലൈഫ് മിഷൻ വിഹിതമായ നാലുലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25000 രൂപ, ശുചിത്വമിഷൻ വിഹിതമായ 15,000 രൂപ എന്നിവയടക്കം 4.40 ലക്ഷം രൂപ ചെലവിലാണ് ഭവനങ്ങൾ നിർമിച്ചിരിക്കുന്നത്.

നാലുലക്ഷത്തി നാൽപതിനായിരം രൂപയിൽ 500 സ്‌ക്വയർ ഫീറ്റ് ഭവനമാണ് ഗ്രൂപ്പ് നിർമിച്ച് നൽകുന്നത്. 600 സ്‌ക്വയർ ഫീറ്റ് വീട് വേണ്ടവർ ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം രൂപ കൂടി സംരംഭക ഗ്രൂപ്പിന് നൽകണം. ഭവന നിർമാണത്തിനാവശ്യമായ വസ്തുക്കൾ ഒന്നിച്ച് കരാറാക്കി വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഇളവുകൾ ഗുണഭോക്താക്കൾക്കിടയിൽ വീതിക്കുന്നതിലൂടെയാണ് കുടുംബശ്രീ സംരംഭക ഗ്രൂപ്പിന് ഇത്രയും ചെലവ് കുറച്ച് ഭവന നിർമ്മാണം നടത്താൻ കഴിയുന്നത്.