മലയാളത്തിന്റെ ദ്രാവിഡ തനിമ നിലനിര്‍ത്താന്‍ ശ്രമം വേണം

തൃശ്ശൂര്‍: നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ മലയാള ഭാഷയുടെ ഉറവിടത്തില്‍നിന്ന് സംസാരിക്കുന്നതാണ് തനതു മലയാള ഭാഷയെന്നും ആ ഭാഷയുടെ ദ്രാവിഡ തനിമ നിലനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണമെന്നും പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഒളരിക്കര ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിച്ച 'മലയാളം: കഥ, കവിത, വര്‍ത്തമാനം' സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടന്‍ പാട്ടുകള്‍, നാടന്‍ ശീലുകള്‍, വയല്‍ പാട്ടുകള്‍, ഞാറുനടീല്‍ പാട്ടുകള്‍, വള്ളം തുഴയുമ്പോള്‍ പാടിയ പാട്ടുകള്‍ എന്നിവയെ മ്ലേച്ഛഭാഷയായി നാം കണ്ടു. സംസ്‌കൃതം കലര്‍ന്ന ഭാഷയെ ശ്രേഷ്ഠഭാഷയായും കണ്ടു. കടല്‍ മലയാളവും സമുദ്രം സംസ്‌കൃതവുമാണ്. എന്നാല്‍ കടലിനേക്കാള്‍ വലുതാണ് സമുദ്രം എന്നാണ് നാം പഠിപ്പിക്കുന്നത്.
പണ്ടുകാലത്ത് കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിലും പള്ളികളിലും ഉണ്ടായിരുന്ന പ്രാര്‍ഥനാ പുസ്തകങ്ങള്‍ തമിഴിലായിരുന്നു. തമിഴായിരുന്നു കേരളത്തിലെ പള്ളികളിലെ പുരോഹിതന്‍മാര്‍ ചൊല്ലിക്കൊണ്ടിരുന്നത്. തമിഴില്‍നിന്നാണ് പ്രാര്‍ഥനകള്‍ പിന്നെ മലയാളത്തിലേക്ക് വരുന്നത്. മലയാള ഭാഷ തുടങ്ങുന്നത് നാം വിചാരിക്കുന്നതുപോലെ 'ഇന്ദുലേഖ'യില്‍നിന്നോ 'വാസനാ വികൃതി'യില്‍നിന്നോ അല്ല. അത് നമ്മുടെ തെറ്റിദ്ധാരണയാണ്. ഇത്തരം രചനകള്‍ വരുന്നതിന് മുമ്പേ തമിഴ് കലര്‍ന്ന മലയാളം ഇവിടെ ഉപയോഗിച്ചുകൊണ്ടിരുന്നു. അതുപോലെ അറബി മലയാളത്തില്‍ വളരെ മനോഹരമായ നോവലുകളുണ്ട്.
കുടാതെ, അര്‍ണോസ് പാതിരി 'പുത്തന്‍ പാന' എഴുതിയ പാതിരി മലയാളമുണ്ട്. സംസ്‌കൃതം മലയാളത്തിലേക്ക് വന്നത് പില്‍ക്കാലത്താണ്. നമ്മുടെ ഭാഷ ദ്രാവിഡ ഭാഷയാണ്. അതിന്റെ തായ്ഭാഷ തമിഴാണ്. സംസ്‌കൃതം മലയാളത്തില്‍വന്ന് കുറേ നവീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് മലയാള ഭാഷയെ നവീകരിച്ചിട്ടുണ്ട്.
പക്ഷേ, ദ്രാവിഡ ഭാഷയാണ് നമ്മുടെ ഉറവിടം. സംസ്‌കൃതം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് പുരോഹിതരായിരുന്നു. ദൈവത്തോട് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള, ദൈവത്തെ തൊടാന്‍ കഴിയുന്നവര്‍ ഉപയോഗിച്ച ഭാഷയായിരുന്നു സംസ്‌കൃതം. ദൈവത്തോട് ഏറ്റവും അകന്നുനില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് അത് പഠിക്കാന്‍ കഴിഞ്ഞില്ല. സമ്പൂര്‍ണ മലയാളത്തിലേക്ക് നാം പോവുമ്പോള്‍ ദ്രാവിഡ തനിമയുള്ള വാക്കുകള്‍ നാം ഉപയോഗിക്കണമെന്നും ഫ്രാന്‍സിസ് നൊറോണ പറഞ്ഞു.
കവി എം.എസ് ബനേഷ് സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജ് അധ്യക്ഷനായി. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. ബിജു സ്വാഗതവും വായനശാല പ്രസിഡന്റ് ഷാനവാസ് നന്ദിയും പറഞ്ഞു.