കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: മന്ത്രി ഇ പി ജയരാജന്‍

post

തൃശൂര്‍: സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിനും നിക്ഷേപം നടത്തുന്നതിനുമുളള സൗഹൃദാന്തരീക്ഷമാണ് നിലവിലുളളതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന പല മോശം പ്രവണതകളും ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു.  നോക്കുകൂലി സമ്പ്രാദായം അവസാനിപ്പിച്ചു. തൊഴിലാളി സംഘടനകളും ഇതിനോട് പൂര്‍ണ്ണമായി സഹകരിച്ചു. വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് ഏകജാലക സംവിധാനമൊരുക്കി. അപേക്ഷിച്ച് ഒരു മാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ ഡീംഡ് ലൈസന്‍സ് ആയി കണക്കാക്കും. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ഏഴ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. ബ്യൂറോക്രസിയുടെ ദോഷങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിച്ചു. ഇതിന്റെയെല്ലാം ഫലമായി കൊച്ചിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. 138 പദ്ധതികളുടെ 22 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. സ്വകാര്യ വ്യക്തികള്‍ക്കും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. മാനേജ്‌മെന്റും തൊഴിലാളികളും പരസ്പര ധാരണയോടെ മുന്നോട്ട് പോവുകയാണ്. വ്യവസായ പാര്‍ക്കുകള്‍ക്കായി ഓരോ ജില്ലയിലും 100 ഏക്കര്‍ ഭൂമി വീതം കണ്ടെത്തും. ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിനായി വാണിജ്യ മിഷന്‍ രൂപീകരിച്ചു. കേരള സിഡ്‌കോയെ കഴിഞ്ഞ ഭരണകാലത്തുണ്ടായിരുന്ന അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി മികച്ച സ്ഥാപനമാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.സിഡ്‌കോയുടെ നവീകരിച്ച ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ എസ്റ്റേറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.