ആശുപത്രികളില്‍ അടിയന്തര ചികിത്സ നിഷേധിക്കരുത് - ജില്ലാ കളക്ടര്‍

post

വയനാട് : ജില്ലയിലെ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികില്‍സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാ ആശുപത്രികളും ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റ്, ഐ.സി.യു ബെഡുകളുടെ 25 ശതമാനം കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെയും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെയും സൗകര്യങ്ങള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ് രോഗികളുടെയും ഇതര രോഗികളുടെയും ചികിത്സക്കായി വെവ്വെറെ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തണം. ഫിസിഷ്യന്‍മാര്‍ ഉളള ആശുപത്രികളും അവിടെ കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളെ ചികിത്സിക്കണം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുളള രജിസ്ട്രേഷന്‍ നടത്തണം. എല്ലാ ആശുപത്രികളും കോവിഡ് രോഗികളെയും ലഭ്യമായ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഡി.പി.എം എസ്.യുവില്‍ അറിയി ക്കണമെന്നും ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.