അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ - പ്രഖ്യാപനം ഇന്ന്

post

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കും

കണ്ണൂര്‍ : പരിസ്ഥിതി സൗഹൃദ വികസനത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാനത്തൊരുക്കിയ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്ടോബര്‍ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളെ ഹരിത കേരളം മിഷന്‍ ആദരിക്കും.

ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലായി 65 ഉം മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളില്‍ ഓരോന്നു വീതവും പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ 68.98 ഏക്കറിലാണ് പച്ചത്തുരുത്തുകള്‍ വളരുന്നത്. കാട് വളര്‍ത്തുന്നതിനൊപ്പം ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശിടങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകള്‍ വളര്‍ത്തുന്നത്.   പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും വളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ രൂപീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ ടി മിഷന്റെ  സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.

കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍  ടി വി രാജേഷ് എം എല്‍ എ, പരിയാരം ഗ്രാമ പഞ്ചായത്തില്‍ ജയിംസ് മാത്യു എം എല്‍ എ, കാങ്കോല്‍ - ആലപ്പടമ്പ, എരമം - കുറ്റൂര്‍ -  ഗ്രാമപഞ്ചായത്തുകളില്‍ സി കൃഷ്ണന്‍ എം എല്‍ എ,  പിണറായി ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, ചെറുതാഴം ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഒ വി നാരായണന്‍ എന്നിവര്‍  സാക്ഷ്യപത്രം കൈമാറും.