കടമക്കുടിയിൽ 12 കോടി ചെലവഴിച്ച് ജലവിതരണ ശൃംഖല

post

തിരുവനന്തപുരം: കടമക്കുടി കുടിവെള്ള വിതരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളത്തെ കടമക്കുടി കുടിവെള്ള വിതരണ പദ്ധതി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഴയ പൈപ്പ്‌ലൈൻ മാറ്റിയാണ് പുതിയ ശൃംഖല സ്ഥാപിച്ചത്. 2036 വരെ ഇതിലൂടെ സുഗമമായി കുടിവെള്ള വിതരണം സാധ്യമാകും. എട്ട് മാസം കൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. 4545 വീടുകളിൽ 4099ലും പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. 22 പൊതുടാപ്പുകളും പുതിയതായി സ്ഥാപിച്ചു. ശേഷിക്കുന്ന 446 വീടുകളിൽ ജലജീവൻ പദ്ധതിയിൽ പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതോടെ കുടിവെള്ളം പൈപ്പിലൂടെ സമ്പൂർണമായി ലഭിക്കുന്ന പഞ്ചായത്ത് എന്ന നേട്ടം കടമക്കുടിക്ക് ലഭിക്കും.

വെള്ളം കൊണ്ട് ചുറ്റപ്പെട്ട് കിടക്കുമ്പോഴും കുടിക്കാൻ വെള്ളം ഇല്ലാത്തതായിരുന്നു കടമക്കുടിയുടെ പ്രശ്‌നം. പെരിയാറിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളം എത്തിക്കാൻ മുപ്പത്തടത്ത് പ്‌ളാന്റ് സ്ഥാപിച്ചു. പഴയ പൈപ്പ് ലൈനിലൂടെയുള്ള ജലവിതരണം കാരണം ചിലയിടങ്ങളിൽ ജലം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കടമക്കുടിയിലെ പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.