സാക്ഷരത, തുല്യത പ്രവര്‍ത്തനരംഗത്ത് വന്‍ മുന്നേറ്റം; മൂന്ന് വര്‍ഷം കൊണ്ട് ജില്ലയില്‍ സാക്ഷരരായത് 11,892 മുതിര്‍ന്നവര്‍

post

വയനാട്: ജില്ലാ സാക്ഷരതാ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 11,892 മുതിര്‍ന്നവര്‍ സാക്ഷരരായി. ആദിവാസി സാക്ഷരത, സമഗ്ര പട്ടിക വര്‍ഗ്ഗ സാക്ഷരത, നവചേതന പട്ടികജാതി സാക്ഷരത, അക്ഷരലക്ഷം സാക്ഷരത എന്നീ പദ്ധതികളിലൂടെയാണ് ഇത്രയും മുതിര്‍ന്നവര്‍ സാക്ഷരരായത്. പത്താം തരം തുല്യതക്ക് 1,564 പേരും ഹയര്‍ സെക്കണ്ടറി തുല്യതക്ക് 1,304 പേരും വിജയിച്ചു. ഹയര്‍ സെക്കന്‍ഡറി തുല്യത വിജയിച്ചവരില്‍ ഭൂരിഭാഗവും ഡിഗ്രിക്ക് പഠിച്ച് വരുന്നു.

ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 58 ഇതര സംസ്ഥാനക്കാര്‍ മലയാളം പഠിച്ച് വിജയിച്ചു. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാവുന്ന ഗുഡ് ഇംഗ്ലീഷ് പദ്ധതിയിലൂടെ 102 പേര്‍ വിജയിച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന അച്ചി ഹിന്ദി പദ്ധതിയിലൂടെ 21 പേര്‍ വിജയിച്ചു. നന്നായി മലയാളം കൈകാര്യം ചെയ്യാന്‍ പറ്റുന്ന പച്ച മലയാളം പദ്ധതിലൂടെ എട്ട് പേര്‍ വിജയിച്ചു.

നാലാം തരം തുല്യത 1.022 പേരും ഏഴാം തരം തുല്യത 429 പേരും വിജയിച്ചു. ഭരണഘടനയുടെ മൂല്യം സാധാരണ ജനങ്ങളിലെത്തിച്ചത്തിച്ച ഭരണഘടന സാക്ഷരതാ പരിപാടിയിലൂടെ ഒരു ലക്ഷത്തിലധികം ആദിവാസി വിഭാഗങ്ങളും സാധാരണക്കാരും ഭരണഘടനയുടെ അന്തഃസത്ത മനസിലാക്കി. 2018ല്‍ നടത്തിയ പുരാരേഖ സര്‍വ്വേയിലൂടെ പതിനായിരത്തിലധികം പുരാരേഖയുടെ വിവരം കണ്ടെത്തി സംസ്ഥാന സാക്ഷരതാ മിഷനിലൂടെ പുരാരേഖാ വകുപ്പിന് കൈമാറിയിട്ടുണ്ട്. പരിസ്ഥിതി ജല സാക്ഷരതാ ക്ലാസുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തി. നവോത്ഥാനത്തിലെ സ്ത്രീമുന്നേറ്റം, ഇന്ത്യ എന്ന റിപ്പബ്ലിക്ക് കലാജാഥ, മുതിര്‍ന്നവരുടെ കലാപരമായ കഴിവുകള്‍ മാറ്റുരക്കുന്ന തുടര്‍ വിദ്യാഭ്യാസ കലോത്സവങ്ങള്‍ എന്നിങ്ങനെ വിപുലമായ പരിപാടികള്‍ കഴിഞ്ഞ 3 വര്‍ഷങ്ങളിലായി സാക്ഷരതാ മിഷന്‍ നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ചെയര്‍പേഴ്‌സണായും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായ ജില്ലാ സാക്ഷരതാ മിഷനാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരും അതത് പ്രദേശത്തെ സാക്ഷരതാ സമിതി ചെയര്‍മാന്‍മാരാണ്. കോവിഡ് കാലഘട്ടത്തില്‍ പത്താം തരം തുല്യതയും ഹയര്‍ സെക്കന്‍ഡറി തുല്യതയും ഓണ്‍ലൈന്‍ ക്ലാസുകളായി നടന്നുവരുന്നു.

ജില്ലയിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം. ഷൈജുവിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസര്‍ കെ. സി. ചെറിയാന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. എന്‍. ബാബു, അസി. കോഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

ജില്ലയിലെ നിരക്ഷരരായ 25,000 ഓളം വരുന്ന ആദിവാസി വിഭാഗങ്ങളെ സാക്ഷരരാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ക്ലാസുകള്‍ ഉടനെ ഊരുകളില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാക്ഷരതാ ശതമാനം 96.2 ശതമാനം ആയതില്‍ കുടുതലും സാക്ഷരരായവര്‍ വയനാട് ജില്ലയില്‍ നിന്നാണ്.