കുഞ്ഞു ചോദ്യങ്ങളില്‍ വലിയ കാര്യങ്ങള്‍ ഉത്തരങ്ങളുമായി ജില്ലാ കളക്ടര്‍

post

വയനാട്:  'എനിക്കും കളക്ടറാവണം, കോവിഡ് കാലത്ത് സ്‌കൂളില്‍ പോയില്ലെങ്കിലും വീട്ടിലിരുന്ന് ഞാന്‍ പഠിക്കുന്നുണ്ട്'. ശിശു സംരക്ഷണ വകുപ്പിന്റെ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയെ തേടി എത്തിയ ആദ്യ ചോദ്യം ഇതായിരുന്നു. തിരക്കുകള്‍ക്കിടയിലും കുട്ടികളുമായി സംവദിക്കാന്‍ എത്തിയ ജില്ലാ കളക്ടര്‍ ചെറിയ വാക്കുകളില്‍ വലിയ പ്രചോദനമാണ് അവര്‍ക്ക് നല്‍കിയത്. കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാം എന്ന ആശയങ്ങള്‍ പങ്ക് വെക്കുന്ന ഒമ്പതാം ക്ലാസ്സുകാരിയുടെ യൂട്യൂബ് ചാനലിന് പ്രോത്സാഹനം ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ഫോണ്‍ വിളി. തങ്ങളുടെ കുട്ടി സംരഭങ്ങളും ആഗ്രഹങ്ങളും പങ്ക് വെക്കുന്നതിനോടൊപ്പം ആശങ്കകളും കളക്ടറെ അറിയിക്കാന്‍ കുട്ടികള്‍ മറന്നില്ല. കളിക്കാന്‍ മൈതാനവും പഠിക്കാന്‍ ടെലിവിഷനുമായിരുന്നു പലരുടെയും ആവശ്യം. അതിനോടൊപ്പം സ്‌കൂള്‍ തുറക്കാത്തതിന്റെ ആകുലതകളും അവര്‍ പങ്ക് വെച്ചു.

ജില്ലാ ഭരണ കൂടവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ  ടേക്ക് ഓഫ് പദ്ധതിയുടെ ആദ്യ ദിവസത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള കുട്ടികളുമായി സംവദിച്ചത്.വരും ദിവസങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ കുട്ടികളുമായി സംസാരിക്കും.

എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ടേക്ക് ഓഫ് പദ്ധതി പ്രകാരം  സംവദിക്കാന്‍ അവസരം. ഇതിനായി 9526804151 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.  മൂന്ന് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ടേക്ക് ഓഫീലൂടെ സംസാരിക്കാന്‍  അവസരം ഒരുക്കിയിട്ടുള്ളത്. വനിത ശിശു വികസന ഓഫീസര്‍ കെ.ബി. സൈന, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.