വയനാട് ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കും- മന്ത്രി ജി. സുധാകരന്‍

post

വയനാട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയില്‍ - കള്ളാടി ബദല്‍ തുരങ്ക പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതി്ക്കായി  അനുവദിച്ചത്. സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് പുതിയ കാലത്തിന് അനുയോജ്യമായ പുതിയ മാതൃകയിലുള്ള നിര്‍മ്മാണ രീതികളാണ് വകുപ്പ് പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂര്‍ റോഡില്‍ ഉള്‍പ്പെടുന്ന ചുണ്ടേല്‍ മുതല്‍ പോലാടി വരെയുള്ള 30.07 കിലോമീറ്റര്‍ പാതയ്ക്കായി 14 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗമാണ് പുതിയ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇത് ഏഴ് മീറ്ററായി വീതി കൂട്ടും. വടുവന്‍പാല്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗത്ത് നിലവില്‍ 5.50 മീറ്ററാണ് വീതിയുള്ളത്. കലുങ്കുകളുടെ പുനര്‍നിര്‍മ്മാണത്തൊടൊപ്പം സംരക്ഷണ ഭിത്തി, ഡ്രയിനേജ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും. റോഡ് മാര്‍ക്കിംഗ്, സൂചനാ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും സ്ഥാപിക്കും.

വടുവന്‍ചാല്‍ നെടുംകരണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷഹര്‍ബാനു സെയ്ദലവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എസ്. വിജയകുമാരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ പി. ഹരിഹരന്‍, ജോളി സ്‌കറിയ, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിന്നി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.