ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കും: ജില്ലാ കളക്ടര്‍

post

തൃശൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകള്‍ക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന നാട്ടാന പരിപാലനം ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കോവിഡ് മാനദണ്ഡം അനുസരിച്ച് 100 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് 15 പേര്‍ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങള്‍ക്ക് ആളുകളെ അനുവദിക്കുക. ജില്ലയിലാകെ 129 നാട്ടാനകളാണ് ഉള്ളത്. ഇതില്‍ 16 ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കി വേണ്ട ചികിത്സകള്‍ ലഭ്യമാക്കും. ജില്ലയിലെ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുക. കൂടാതെ ജില്ലയിലെ ആനകളുടെ ഇന്‍വെന്ററി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ജില്ലയില്‍ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. 

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം സി റെജില്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്റ്റിറി ഓഫീസര്‍ പ്രഭു, കെഇഒഎഫ് കെ മഹേഷ്, കെഎഫ് സിസി വത്സന്‍ ചമ്പക്കര, എസിപി ഡി സി ആര്‍ ബി ശിവദാസന്‍ പി എ, റൂറല്‍ എസ് ഐ ഗോപി കെ എ, എഐടിയുസി ആന തൊഴിലാളി സെക്രട്ടറി മനോജ് അയ്യപ്പന്‍, തൃശ്ശൂര്‍ സി വി ഒ ഡോ. എന്‍ ഉഷ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.