ചലച്ചിത്ര മേളയ്ക്ക് കൊടിയിറക്കം; സമാപന സമ്മേളനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും, മുഖ്യാതിഥി നവാസുദ്ദീന്‍ സിദ്ദിഖി

post




തിരുവനന്തപുരം: എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച മേളയുടെ സമാപന സമ്മേളനം വൈകിട്ട് 5.45 ന് നിശാഗന്ധിയിൽ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്‍റ്  ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടർന്ന് മേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും. വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യുഷൻ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്.