എല്ലാ ബ്ലോക്കുകളിലും കാര്‍ഷിക വിജ്ഞാന കേന്ദ്രം സ്ഥാപിക്കും: മന്ത്രി വി എസ് സുനില്‍ കുമാര്‍

post

തൃശൂര്‍: കാര്‍ഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാര്‍ഷിക വിജ്ഞാന കേന്ദ്രവും സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. പ്രളയാനന്തര തൃശൂരിന് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതിയായ കോള്‍ മേഖലയ്ക്കുള്ള ആധുനിക മോട്ടോര്‍ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

റീബില്‍ഡ് കേരളയുടെ ഭാഗമായി തൃശൂര്‍ പൊന്നാനി കോള്‍ വികസന പദ്ധതിക്കായി 98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനായി വിവിധ മേഖലയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 33800 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിഞ്ഞുവെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന മോട്ടോര്‍ പമ്പ് സെറ്റുകള്‍ക്ക് പകരമായി ആധുനികമായ ഒന്‍പത് മോട്ടോര്‍ പമ്പ് സെറ്റുകളാണ് വിതരണം ചെയ്തത്. ഒരു കോടി 17 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

വടക്കേ കോഞ്ചിറാ, കാട്ടൂര്‍ തെക്കുംപാടം, പെരുവല്ലൂര്‍ കോള്‍, വിളക്കുമാടം, ഗ്രാമ ശ്രീകോള്‍, പഴവൂര്‍ പാടശേഖരം, കപുതൂര്‍ കരിക്ക, ഇഞ്ച മുടി, പണ്ടാര കോള്‍ തുടങ്ങിയ കോള്‍ക്കുള്ള പമ്പ്‌സെറ്റുകളുടെ രേഖ കൃഷി മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജെന്നി ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകന്‍, കൃഷി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി സുമേഷ് കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.