പുനര്‍ ഗേഹം പദ്ധതി വേഗത്തില്‍ നടപ്പാക്കും:മന്ത്രി മേഴ്സിക്കുട്ടി അമ്മ

post

താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങി

മലപ്പുറം :  അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനര്‍ഗേഹം പദ്ധതി ഏറ്റവും വേഗത്തില്‍ നടപ്പാക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ. പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയവര്‍ക്ക് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്ന ദിവസം ചെക്ക് കൈമാറുമെന്നും ഇതേക്കുറിച്ച് ജില്ലാ കലക്ടറുമായി സംസാരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂളില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയിലാണ് താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂളില്‍ പുതുതായി കെട്ടിടം നിര്‍മിക്കുന്നത്. 49.51 ലക്ഷം രൂപ ചെലവില്‍ 193.31 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മൂന്ന് ക്ലാസ് മുറികള്‍ അടങ്ങുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. ആറുമാസം കാലയളവുകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാകും.   

വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. കെ.എസ്.സി.എ.ഡി.സി റീജനല്‍ മാനേജര്‍ പി.അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, എ.ഇ.ഒമാരായ സക്കീന മലയില്‍ കണ്ണഞ്ചേരി, സി.കെ ആനന്ദകുമാര്‍, ബിപിഒ കെ കുഞ്ഞികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ സി.എച്ച് ശശീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് കെ.ആഷിക്, അസി.എഞ്ചിനീയര്‍ അപര്‍ണ എന്നിവര്‍ സംസാരിച്ചു. കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടര്‍ പി.ഐ ഷെയ്ക് പരീത് സ്വാഗതം പറഞ്ഞു.