കേരളത്തില്‍ കൃഷിയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് അഭിനന്ദനീയം: ഗവര്‍ണര്‍

post

തൃശൂര്‍: കൃഷി വകുപ്പിന്റെ പരിശ്രമഫലമായി കാര്‍ഷികവൃത്തിയിലേക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്നത് അഭിനന്ദനീയമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വൈഗയുടെ നാലാം പതിപ്പ് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കേണ്ടതുണ്ട്. ലഭ്യമായ സാങ്കേതിക വിദ്യയും മൂല്യവര്‍ദ്ധന സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്ന കാര്‍ഷിക സംരംഭകരുടെ ഒരു നിരയെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ 61 ശതമാനം ജനങ്ങളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ ജിഡിപിയുടെ 15 ശതമാനം മാത്രമാണ് കാര്‍ഷിക മേഖല സംഭാവന ചെയ്യുന്നത്. കൃഷിയിലെ നഷ്ടം വലിയൊരു വിഭാഗത്തെ ഈ മേഖലയില്‍ നിന്ന് അകറ്റുന്ന കാഴ്ചയാണ് ഇന്ത്യയിലുളളത്. ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 6500 രൂപ മാത്രമാണ്. ഒരു കുടുംബം ഈ വരുമാനത്തില്‍ എങ്ങനെ ജീവിക്കും ? കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാനാകണം നയരൂപീകരണത്തില്‍ മുന്‍ഗണന.
കേരളത്തിന്റെ കാര്‍ഷിക മേഖല ഇന്ത്യയുടെ ഇതരവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിലുണ്ടായ കുറവും പ്രളയക്കെടുതികള്‍ മൂലമുമുളള പ്രശ്‌നങ്ങളും കേരളം നേരിട്ടു. കാര്‍ഷിക സംരംഭകരെ കൂടുതലായി സൃഷ്ടിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പന്ന മേഖലയില്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കാനും ലക്ഷ്യമിടുന്ന വൈഗ മാതൃക പരമായ സംരംഭമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കായി കൂടുതല്‍ മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം, വിപണി ഇടപെടല്‍ എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. അഗ്രോപാര്‍ക്കുകളും ഇന്‍ക്യൂബേഷന്‍ ഹബ്ബുകളും നാം ഒരുക്കി കഴിഞ്ഞു. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ വൈഗ സഹായിക്കും. ഗള്‍ഫ് നാടുകളിലും മറ്റുമുളള ധാരാളം പ്രവാസികള്‍ കാര്‍ഷികസംഭംരങ്ങള്‍ക്ക് മുതല്‍മുടക്കാന്‍ തയ്യാറാണ്. ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഏകോപിപ്പിക്കാനും സംവിധാനം ഉണ്ടാവണം. നൈപുണ്യവികസനത്തിനുളള പരിശീലനം നല്‍കണം. അനാരോഗ്യകരമായ പ്രവണതകളെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കാര്‍ഷികസംരംഭങ്ങളെ വിജയിപ്പിക്കാനാകൂ എന്ന് ഗവര്‍ണര്‍ പറഞ്ഞു.