സന്ദര്‍ശകരെ കാത്ത് മുസിരിസ് വിസിറ്റേഴ്സ് സെന്റര്‍; ഉദ്ഘാടനം നാളെ

post

തൃശൂര്‍ : കോവിഡ് കാലം കഴിഞ്ഞ് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് എത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങുകയാണ് മുസിരിസ് വിസിറ്റേഴ്സ് സെന്റര്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞ് മുസിരിസ് ചരിത്രസ്മാരകങ്ങളും പൈതൃക പ്രദേശങ്ങളും  കാണാനെത്തുന്നവര്‍ക്കുള്ള വിശ്രമ സങ്കേതം കൂടിയാണ് ഈ വിസിറ്റേഴ്സ് സെന്റര്‍. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിസിറ്റേഴ്സ് സെന്ററിന്റെ  ഉദ്ഘാടനം നാളെ ( സെപ്റ്റംബര്‍ 7) രാവിലെ 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

ദേശീയപാത 17ല്‍ അശോക തീയേറ്ററിന് കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റര്‍, പദ്ധതി പ്രദേശത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക്  പദ്ധതിയെക്കുറിച്ച് പൂര്‍ണ്ണവിവരങ്ങള്‍ പരിചയപ്പെടുത്തുന്നു. നഗരസഭ കൈമാറിയ മൂന്ന് ഏക്കര്‍ സ്ഥലത്ത് രണ്ടു നിലകളിലായി മൂന്ന് കോടി ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സഞ്ചാരികളെ കാത്ത് വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു മ്യൂസിയവും ഉടന്‍ തന്നെ ആരംഭിക്കും. ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍ മണി എക്സ്ചേഞ്ച്, കഫ്റ്റീരിയ, വലിയ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം, ശുദ്ധജല സംവിധാനങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കും. സെന്ററിനോട് ചേര്‍ന്നുള്ള ബസ്റ്റാന്‍ഡ് സമുച്ചയവും മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ മാസം തന്നെ കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് കൈമാറും. സെന്ററിനായി നഗരസഭയുടെ മൂന്ന് ഏക്കറോളം  സ്ഥലം മുസിരിസ് പൈതൃക പദ്ധതിക്ക് വിട്ടു കൊടുത്തപ്പോള്‍ ഉണ്ടാക്കിയ കരാറാണ് നഗരസഭയുടെ 75 സെന്റ് സ്ഥലത്ത് ബസ്റ്റാന്‍ഡ് നിര്‍മ്മിച്ചു നല്‍കാമെന്നത്. സെപ്റ്റംബര്‍ നാലിന് നിശ്ചയിച്ചിരുന്ന ബസ് സ്റ്റാന്‍ഡ്  ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സെന്ററിനോടൊപ്പം ദേശീയപാതയില്‍നിന്ന് 150 മീറ്ററോളം ദൂരത്തില്‍ റോഡും ആധുനികവല്‍ക്കരിച്ചിട്ടുണ്ട്.

അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്, ബെന്നി ബെഹനാന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, തീരദേശ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ കേശവന്‍ വെളുത്താട്ട്, വാര്‍ഡ് കൗണ്‍സിലര്‍ രേഖ സല്‍പ്രകാശ്, പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്‍സി ഡോ ബെന്നി കുര്യാക്കോസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുക്കും.