എംഎല്‍എയും കളക്ടറും ഇടപെട്ടു; സെറീനയ്ക്കും വേലായുധനും വീടായി

post

തൃശൂര്‍ : ഇ ടി ടൈസണ്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെയും കരുതലില്‍ സെറീനയ്ക്കും വേലായുധനും സ്വന്തമായത് വീടെന്ന സ്വപ്നം. കയ്പമംഗലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുളിപറമ്പില്‍ സെറീന ഷേക്ക്, 18ാം വാര്‍ഡില്‍ താമസിക്കുന്ന കിളിക്കോട്ട് വേലായുധന്‍ എന്നിവര്‍ക്കാണ് കളക്ടറുടെയും എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്ന് വീട് ലഭിച്ചത്. വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ മുന്‍ഗണന ലിസ്റ്റില്‍പ്പെടാതിരുന്ന ഇരു കുടുംബങ്ങളുടെയും ദയനീയാവസ്ഥ മനസിലാക്കിയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ പ്രളയകാലത്ത് ഇവരുടെ ദുരവസ്ഥ എംഎല്‍എ, കളക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കൈലൈന്‍ ബില്‍ഡേഴ്സ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായി. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന സെറീനയ്ക്കും കുടുംബത്തിനും ഫ്രണ്ട്സ് ഫോര്‍ എവര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കിയത്.

530 ചതുരശ്ര അടിയില്‍ 7 ലക്ഷം രൂപ ചിലവിട്ടാണ് ഓരോ വീടും നിര്‍മ്മിച്ചിരിക്കുന്നത്.

എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും സാന്നിധ്യത്തില്‍ വീടിന്റെ താക്കോല്‍ കൈമാറി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ് കൊച്ചുവീട്ടില്‍, കെ എ സൈനുദ്ദീന്‍, സ്‌കൈ ലൈന്‍ ബില്‍ഡേഴ്സ് പ്രതിനിധി തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.