പാമ്പുപിടിത്തം: വനം വകുപ്പ് പരിശീലനം തുടങ്ങി

post

തൃശൂര്‍: ജനവാസ മേഖലകളില്‍ അപകടാവസ്ഥയില്‍ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതസ്ഥലങ്ങളില്‍ വിടുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും നല്‍കുന്ന പരിശീലനങ്ങള്‍ക്ക്  തൃശൂര്‍ വാഴച്ചാലില്‍ തുടക്കമായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 17 സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിശീലനങ്ങള്‍ 27 ന് അവസാനിക്കും.

പരിശീലനത്തിന്റെ ഭാഗമായി പാമ്പുകളുടെ സംരക്ഷണാര്‍ഥം രൂപകല്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍, വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് പ്രകാശനം ചെയ്തു. പാമ്പുകളുടെ സംരക്ഷണത്തിനായി സേവനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും വനം വകുപ്പ് പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി റെസ് ക്യുവര്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നവര്‍ക്കാണ്  പാമ്പുകളെ ജനവാസ മേഖലകളില്‍ നിന്നും പിടികൂടി സുരക്ഷിതമായി വിട്ടയക്കാന്‍ അനുമതി ലഭിക്കുക. മദ്ധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപക് മിശ്ര, വാഴച്ചാല്‍ , മറയൂര്‍ ഡി.എഫ്.ഒ. മാരായ എസ്.വി. വിനോദ്, നരേന്ദ്രബാബു, മറ്റ് വനം വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.