പെട്ടിമുടി: ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; മരണം 58

post

  • പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഞായറാഴ്ച രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്.

ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച  ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്.

ഞായറാഴ്ച പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ഉരുള്‍പൊട്ടിലില്‍ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്ത് പുഴയിലെ തെരച്ചില്‍ നാളെ മുതല്‍ സൂക്ഷ്മമാക്കും.

പുഴയോരത്ത് നിന്ന് കൂടുതല്‍ മൃതദേഹം കിട്ടിയതിന്റെ പശ്ചാത്തലിത്തിലാണ്  പുഴയോരം കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് പ്രാധാന്യം നല്‍കുന്നത്. തെരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തെരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.