അണിഞ്ഞൊരുങ്ങി അന്തിക്കാട് കുളം

തൃശൂര്‍: ജില്ലയിലെ വലിയ കുളങ്ങളിലൊന്നായ അന്തിക്കാട് ശ്രീ കാര്‍ത്ത്യായനി ക്ഷേത്ര കുളം അണിഞ്ഞൊരുങ്ങുന്നു. നാലേക്കര്‍ വിസ്തൃതിയുള്ള അന്തിക്കാട് കുളം കൂടുതല്‍ സൗകര്യങ്ങളോടെ ജലസമൃദ്ധിയിലാണ്.പഞ്ചായത്ത് ഓഫീസിന്റെ മുന്‍ വശത്തുള്ള, കടുത്ത വേനലില്‍ പോലും വറ്റാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കുളം രാജ ഭരണ കാലത്തുള്ളതാണ്. സംസ്ഥാന കൃഷിവകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ഗ്രാമ പഞ്ചായത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെ ഒരു കോടി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുളം നവീകരിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജോഗിംഗിനായി കുളത്തിന്റെ മൂന്ന് ഭാഗത്തും നടപ്പാത, നീന്തല്‍ പഠിക്കുന്നതിനും നീന്തി കുളിക്കുന്നതിനും സൗകര്യം, ഓപ്പണ്‍ ജിം, വൈഫൈ ഏരിയ, വടംവലി, സൈക്കിളിംഗ്, സ്‌കേറ്റിംഗ്, കലാപരിപാടികള്‍ എന്നിവയ്ക്കുളള സൗകര്യം, വര്‍ഷത്തില്‍ ഒരിയ്ക്കല്‍ ആറാട്ടിനെത്തുന്ന അന്തിക്കാട്ടെ ദേവിക്ക് ആറാട്ട് കടവില്‍ കുളപ്പുര, എന്നിങ്ങനെ സ്വപ്ന പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
കുളത്തിന് ചുറ്റും നിശ്ചിത ദൂരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുകയും അവയെ അന്തിക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുകുകയും ചെയ്യും. എ വി ശ്രീവത്സന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡിസൈന്‍ ചെയ്‌തെടുത്തതാണ് അന്തിക്കാട്ട് കുളത്തിന്റെ വികസന പദ്ധതികള്‍. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ഗീതഗോപി എം എല്‍ എ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് കുളത്തിന്റെ നവീകരണം പൂര്‍ത്തിയാകുന്നത്.
മുന്‍ തലമുറകള്‍ തിമിര്‍ത്ത് ഉപയോഗിച്ച് കേട് കൂടാതെ ഈ തലമുറയെ ഏല്‍പ്പിച്ച അന്തിക്കാട് കുളം അതി മനോഹരമാക്കി വരുന്ന തലമുറയെ ഏല്‍പ്പിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അന്തിക്കാട്ട് കുളീ അന്തിക്കാട് പഞ്ചായത്തിന്റെ കുടിവെള്ള സ്രോതസ്സാക്കി മാറ്റുന്നതിനെ കുറിച്ച് പഞ്ചായത്ത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എ വി ശ്രീവത്സന്‍ പറഞ്ഞു. നിലവില്‍ അന്തിക്കാട് ലിഫ്റ്റ് ഇറിഗേഷനുമായും, 4, 5, 6, വാര്‍ഡുകളിലെ ജലസേചന പദ്ധതികളുമായും അന്തിക്കാട്ട് കുളത്തെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.