ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം

post

കണ്ണൂര്‍: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം കുറഞ്ഞു. 2086 കുടുംബങ്ങളെ ഇതിനോടകം പലയിടങ്ങളിലേക്ക്  മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ ഏറെപേരെയും ബന്ധുവീടുകളിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. 

ആകെ ഏഴ് ക്യാമ്പുകളാണ് ആരംഭിച്ചത്. നിലവില്‍ മൂന്ന് ക്യാമ്പിലായി 16 കുടുംബങ്ങളാണ് ഉള്ളത്. 

20 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, നാല് പേര്‍ക്ക് പരിക്കേറ്റു. 978 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കൂടുതല്‍ മഴക്കെടുതി ബാധിത മേഖലകളായ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി. 

പയ്യന്നൂര്‍ താലൂക്കിലും മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും  കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

കണ്ണൂര്‍ താലൂക്കില്‍ 134 കുടുംബങ്ങളില്‍ നിന്നായി 335 ആള്‍ക്കാരെ മാറ്റി താമസിപ്പിച്ചു. എളയാവൂര്‍, പുഴാതി, പാപ്പിനിശ്ശേരി, കണ്ണൂര്‍ 1,  കണ്ണൂര്‍ 2,  ചെറുകുന്ന്, നാറാത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് ആളുകളെ ബന്ധു വീടുകളിലേക്ക് മാറ്റിയത്.

ഇരിട്ടി താലൂക്കിലെ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കേളകം, കോളാരി വില്ലേജിലെ വീടുകളാണ് തകര്‍ന്നത്. ഈ വീടുകളിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി താലൂക്കിലെ 88 കുടുംബങ്ങളിലെ 251 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  നുച്യാട്,  വയറ്റൂര്‍, കോളാരി, ചാവശ്ശേരി, പടിയൂര്‍,  കീഴൂര്‍,  അയ്യങ്കുന്ന് വില്ലേജുകളിലെ കുടുംബങ്ങളാണ് സുരക്ഷിത ഇടങ്ങളിലേക്ക് മാറിയത്. 

തളിപ്പറമ്പ് താലൂക്കില്‍ 709 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 12 വീടുകള്‍ ഭാഗികമായും പന്നിയൂര്‍ വില്ലേജിലെ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുറുമാത്തൂര്‍ വില്ലേജില്‍ നിന്നുള്ള 100 കുടുംബങ്ങളിലായി 610 പേര്‍ ബന്ധുവീടുകളിലേക്ക് മാറി. താലൂക്കിലെ ചീത്തപ്പാറ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.

കാണാതായ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി വില്ലേജിലെ ബാബുവിന്റെ മൃതദേഹം മാട്ടൂല്‍ കടലില്‍നിന്നും കണ്ടെത്തി.