പ്ലാസ്റ്റിക് നിരോധനം: തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം

post

വയനാട്: ജനുവരി ഒന്നു മുതല്‍  ഒറ്റത്തവണ ഉപയോഗമുളള  പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പ്പനയും നിര്‍മ്മാണവും സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന് ബദലായി തുണി, കടലാസ് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് ജില്ലയില്‍ പ്രചാരണം ശക്തമാക്കണം. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ പ്ലാസ്റ്റിക് നിരോധന പ്രതിജ്ഞയെടുക്കുവാനും നിര്‍ദ്ദേശിച്ചു. അനുദിനം കൂടി വരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വന്‍തോതില്‍ ആരോഗ്യ,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗം വിലയിരുത്തി.

കൊളഗപ്പാറ പാതിരിപ്പാലം, വൈത്തിരി വളവ് എന്നിവിടങ്ങളില്‍ ഇടക്കിടെ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം. എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. കൊളഗപ്പാറ ഭാഗത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങടങ്ങിയ ബോര്‍ഡ് സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചതായും വൈത്തിരി വളവില്‍ റോഡ്  വീതി കൂട്ടി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുളള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേശീയപാതാ അധികൃതര്‍ അറിയിച്ചു. ബേഗൂര്‍ തിരുനെല്ലി റോഡിലെ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതുമായി സ്ഥലം കിട്ടുന്നതിനായി  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ നടക്കുന്നതതാണെന്നും  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എഞ്ചിനിയര്‍ യോഗത്തെ അറിയിച്ചു.

ജില്ലയില്‍ മൂന്ന് താലൂക്കുകളിലെ സര്‍വ്വേ നടപടികള്‍, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ലെ ആദിവാസി വീടുകളുടെ നിര്‍മ്മാണ പുരോഗതി എന്നിവയും  ജില്ലാ വികസന  സമിതിയോഗം വിലയിരുത്തി.