ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
അതുല്യ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ തുടങ്ങി മലയാള സിനിമയുടെ വിവിധ കർമ്മതലങ്ങളിൽ പ്രശോഭിച്ച അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വിയോഗം തീരാനഷ്ടമാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം വിടപറയുന്നത്. നര്‍മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം മലയാളത്തിന് നല്‍കിയ സിനികളേറെയും കാലാതീതമായി നിലനില്‍ക്കുന്നവയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 1980ല്‍ പെരിങ്ങളത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്താണ് ശ്രീനിവാസനുമായുള്ള സൗഹൃദം തുടങ്ങുന്നത്. അവസാനനാള്‍ വരെ അദ്ദേഹവുമായും കുടുംബവുമായും സൗഹൃദം കാത്തുസൂക്ഷിക്കാനായി. കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.







