പ്ലാസ്മ തെറാപ്പി മുഖേന കോവിഡ് മുക്തി നേടിയവര്‍ക്ക് യാത്രയയപ്പ്

post

വയനാട് : ആരോഗ്യവകുപ്പിന് അഭിമാനനേട്ടമായി ജില്ലയില്‍ പ്ലാസ്മ തെറാപ്പി  വിജയം കണ്ടു. കോവിഡ് രോഗ ബാധിതരായി കഴിഞ്ഞ മാസം 18 ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 2 പേര്‍ പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ രോഗമുക്തരായി. തൊണ്ടര്‍നാട് സ്വദേശി  ജിനീഷ് യു (30) ,സഹോദരന്‍ അനീഷ് (33) എന്നിവരാണ് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള പൂച്ചെണ്ടുകള്‍ നല്‍കി ഇരുവരെയും യാത്രയയച്ചു.

ചികിത്സയിലെ വിജയം ആരോഗ്യ വകുപ്പിന്റെ പൊന്‍ തൂവലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞ മാസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക്, പ്ലാസ്മ തെറാപ്പി ആരംഭിച്ചത്.  

ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതില്‍ കൊവിഡ് രോഗികളായ മൂന്ന് പേര്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കിക്കഴിഞ്ഞു. ഇതില്‍ രോഗമുക്തി നേടിയ 2 പേരാണ് ഇന്നലെ ആശുപത്രി വിട്ടത്. യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ കലക്ടര്‍ക്ക് പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, കൊവിഡ് നോഡെല്‍ ഓഫീസര്‍ ഡോ. പി.ചന്ദ്രശേഖരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേഷ് കുമാര്‍, പ്ലാസ്മ തെറാപ്പിക്ക് നേതൃത്വം നല്‍കിയ ഡോ.സജേഷ്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനിജമെറിന്‍, ആര്‍.എം.ഒ.ഡോ. സി.സക്കീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളായി.