നൂറ്റിരണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

ആര്‍ദ്രം മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമാകുകയും ചെയ്തു. നിലവില്‍ 284 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ  ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രസംശ പിടിച്ചുപറ്റിയതാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതൊരു പരിപാടിയും അതിന്‍റെ പൂര്‍ണ മികവോടെ പൂര്‍ത്തിയാകുന്നതിന് ജനപങ്കാളിത്തം വളരെ പ്രധാനമാണ്. പങ്കാളിത്തം പൂര്‍ണതോതില്‍ ഉണ്ടായ സ്ഥലങ്ങളില്‍ മികവുറ്റ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കാണുന്നുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ രാജ്യവും ലോകവും കേരളത്തിന്‍റെ പേര് നല്ല മാതൃകയുടെ ഭാഗമായി പല ഘട്ടങ്ങളിലായി എടുത്ത് പറഞ്ഞു. നമ്മുടെ വികേന്ദ്രീകരണാസൂത്രണത്തിന്‍റെ ഭാഗമായി നല്ല തോതില്‍ വ്യാപിച്ചു കിടക്കുന്ന ആരോഗ്യകേന്ദ്രങ്ങളുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍കരുതലുകളില്‍ അയവ് പാടില്ല

കോവിഡ് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ ജനങ്ങള്‍ ഒരു തരത്തിലുമുള്ള അയവും വരുത്താന്‍ പാടില്ലെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം വന്നിട്ട് ചികിത്സിക്കുക മാത്രമല്ല, രോഗം വരാതിരിക്കാനും പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ വളരെ പ്രധാനമാണ്. നേരത്തെ നാം ആവശ്യമായ മുന്‍കരുതലുകള്‍ വലിയ തോതില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ നാം അലംഭാവം കാണിച്ചു. അതാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നതിന് കാരണമെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണം. ഇനിയെങ്കിലും ഗൗരവത്തോടെ ഒരേമനസ്സോടെ നീങ്ങാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

ക്വാറന്‍റൈന്‍ കൃത്യമായി പാലിക്കണം. ശാരീരിക അകലം നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അലംഭാവം കാട്ടുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും.

കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യവകുപ്പുമായി ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്ക് ആവശ്യമായ കട്ടിലും കിടക്കയുമൊക്കെ സ്വമനസ്സാലെ നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. അത്തരം ആളുകളെ ഓരോ സ്ഥലത്തും സൃഷ്ടിക്കാനാകണം. മഹാദുരിതത്തെ ഒത്തുചേര്‍ന്ന് ഒരുമയോടെ നേരിടേണ്ട ഘട്ടമാണിത്. പങ്ക് വഹിക്കാന്‍ കഴിയുന്നവരെല്ലാം ഇതിന്‍റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.