കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

post

തിരുവനന്തപുരം : കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധപുലര്‍ത്തണം.

മാസ്‌കുകളുടെ ഉപയോഗത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്‌കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകള്‍ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോള്‍ കൂടുതല്‍ മാസ്‌കുകള്‍ കയ്യില്‍ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകള്‍ ഒരു സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ചു വക്കുക. തുണി മാസ്‌കുകള്‍ ആണെങ്കില്‍ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കണം. ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്‌കുകള്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം.

നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങള്‍ കഴിയുന്നതും ധരിക്കുന്നത് ഒഴിവാക്കുക. അതില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തില്‍ ഇറുകികിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ ശരീരവുമായി ഇറുകി കിടക്കുന്ന ആഭരണങ്ങള്‍/വസ്തുക്കള്‍/വസ്ത്രങ്ങള്‍ ധരിച്ചാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൊബൈല്‍ ഫോണുകള്‍, ഐഡി കാര്‍ഡുകള്‍, പേഴ്‌സുകള്‍ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിടൈസര്‍ ഉപയോഗിച്ചു അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ശ്രമിക്കുക.

പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാല്‍ ഇ സഞ്ജീവനി ഓണ്‍ലൈന്‍ ടെലി-മെഡിസിന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടരണം. രോഗശമനമില്ലെങ്കില്‍ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം. ചികിത്സക്കായി ആശുപത്രികളില്‍ പോകുമ്പോള്‍ കഴിയുന്നതും രോഗിമാത്രം പോകാന്‍ ശ്രദ്ധിക്കണം.

 കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍/ദിശ/ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടണം. അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടത്. എസ്.എം.എസ് അഥവാ സോപ്പ് മാസ്‌ക് സാമൂഹിക അകലം ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.