കോവിഡ് പ്രതിരോധത്തിന് ഹൈടെക് എ ടി എം സാനിറ്റൈസര്‍ മെഷീനറിയുമായി കൊടുങ്ങല്ലൂര്‍ നഗരസഭ

post

തൃശൂര്‍ : കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് നൂതന രീതിയുമായി കൊടുങ്ങല്ലൂര്‍ നഗരസഭ. ബ്രെയ്ക്ക് ദി ചെയിന്‍ പ്രോട്ടോക്കോള്‍ ശക്തമാക്കുന്നതിനായി നഗരസഭ ഓഫീസില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന എ.ടി.എം.മോഡലില്‍ ഹൈടെക് മെഷീനറി സ്ഥാപിച്ചാണ് പ്രതിരോധത്തിന് പുതിയ മാര്‍ഗങ്ങള്‍ നഗരസഭ ആവിഷ്‌കരിക്കുന്നത്. രോധ ഇന്നവേഷന്‍ ഏന്റ് ടെക്നോളജിയാണ് 30,000 രൂപ ചെലവ് വരുന്ന മെഷിനറി ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചത്. സെന്‍സര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മെഷീനില്‍ കൈ കാണിച്ചാല്‍ സ്പര്‍ശിക്കാതെ തന്നെ സാനിറ്റൈസര്‍ കൈക്കുമ്പിളില്‍ തുള്ളികളായി വീഴും. 5 രൂപയുടെ നാണയം മെഷീനിലേയ്ക്ക് നിക്ഷേപിച്ചാല്‍ ഒരു ത്രീ ലെയര്‍ മാസ്‌ക്കും പുറത്തേയ്ക്ക് വരും.

മാസ്‌ക്കുകള്‍ ഉപയോഗത്തിന് ശേഷം സ്റ്റെറിലൈസ് ചെയ്ത് ക്ലീന്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. മെഷീനിന്റെ മുന്‍വശത്ത് കൈ ഉയര്‍ത്തി പിടിച്ചാല്‍ താഴെയുള്ള പെട്ടിയുടെ മൂടി തുറക്കും. തുടര്‍ന്ന് ഉപയോഗിച്ച മാസ്‌ക്ക് അതില്‍ നിക്ഷേപിച്ചാല്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് അത് അണു നശീകരണം ചെയ്ത് ശുചീകരിക്കും. പഴയ മാസ്‌ക്കുകള്‍ സംസ്‌ക്കരിക്കുന്നതിനും ശേഖരിക്കുന്നതിനും ഇതില്‍ സംവിധാനമുണ്ട്. 40 ലിറ്റര്‍ സാനിറൈറസര്‍ വരെ മെഷീനില്‍ ഒരേ സമയം നിറച്ചു വെക്കാന്‍ കഴിയും. മാല്യങ്കര എസ്.എന്‍.എം. ഐ.എം.ടി. എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക്ക് ഡിഗ്രി പാസ്സായ പി.എസ്.ദേവകിഷന്‍, പി.എസ്. പ്രണവ്, എ.അനൂപ്, പി.എ.അഖില്‍ എന്നീ നാല് യുവാക്കളുടെ ശാസ്ത്രീയമായ ഇടപെടലിലൂടെയാണ് ഈ മെഷീന്‍ രൂപപ്പെട്ടത്. ഇതിനാവശ്യമായ പണം അവര്‍ തന്നെ സ്വരൂപിച്ച് നിര്‍മ്മാണം നടത്തി നഗരസഭയക്ക് സൗജന്യമായി നല്‍കുകയായിരുന്നു. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു.