ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

post

14 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 13) 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നന്തിക്കര സ്വദേശിയായ 8 വയസ്സുകാരി (ഉറവിടം കണ്ടെത്തിക്കൊണ്ടിരിക്കുന്നു), കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ (52, പുരുഷന്‍), ഇരിങ്ങാലക്കുട കെഎസ്ഇയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍ (38, പുരുഷന്‍, 36, പുരുഷന്‍, 58, പുരുഷന്‍), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റീനിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശി (28, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂലൈ 3 ന് മസ്‌കറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (42, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 3 ന് റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13969 പേരില്‍ 13737 പേര്‍ വീടുകളിലും 232 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 24 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 13) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1112 പേരെ തിങ്കളാഴ്ച (ജൂലൈ 13) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1381 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

തിങ്കളാഴ്ച (ജൂലൈ 13) 489 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 14792 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1250 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 6509 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച (ജൂലൈ 13) 394 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48904 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 103 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.തിങ്കളാഴ്ച (ജൂലൈ 13) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 502 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.