ഹൃദയപൂർവം: ആദ്യ ദിനം 15,616 പേർ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ പരിശീലനം നേടി

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയസ്തംഭന പ്രഥമ ശുശ്രൂഷാ (സിപിആർ: കാർഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്റെ (ഹൃദയപൂർവം) ഭാഗമായി 15,616 പേർക്ക് പരിശീലനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലുമായി 242 കേന്ദ്രങ്ങളിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. തുടർന്നും പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾ ഈ പരിശീലന പരിപാടി ഏറ്റെടുത്തതിൽ മന്ത്രി നന്ദി അറിയിച്ചു. കൂടുതൽ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും പരിശീലനത്തിനായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പ് ഐഎംഎയുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ സിപിആർ പരിശീലനത്തിൽ പങ്കെടുത്തത് എറണാകുളം ജില്ലയാണ്. തിരുവനന്തപുരം 873, കൊല്ലം 848, പത്തനംതിട്ട 837, ആലപ്പുഴ 1040, കോട്ടയം 409, ഇടുക്കി 453, എറണാകുളം 4311, തൃശൂർ 1193, പാലക്കാട് 634, മലപ്പുറം 308, കോഴിക്കോട് 559, വയനാട് 1113, കണ്ണൂർ 2075, കാസർഗോഡ് 963 എന്നിങ്ങനെയാണ് പരിശീലനം നേടിയത്.