പ്രത്യാശ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത്

post

വയനാട് : അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായാണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കും വനിതകള്‍ക്കും  പ്രത്യേകമായി പ്രത്യാശയിലൂടെ ചികില്‍സ ലഭിക്കും. മേപ്പാടി ഡി.എം വിംസ്, നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍  എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വയോജനങ്ങള്‍ക്കുളള പദ്ധതിക്ക്  1 കോടി രൂപയും വനിതകള്‍ക്കുളള പദ്ധതിക്ക് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1.20 കോടി രൂപയാണ് ഈ നൂതന പ്രോജക്ടിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആഗസ്റ്റ് മുതല്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിച്ച് തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അറിയിച്ചു.

അപേക്ഷകള്‍ ജൂലൈ 15 നകം സമര്‍പ്പിക്കണം
      ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പാലിയേറ്റീവ് നഴ്സുമാര്‍/പഞ്ചായത്ത് ഓഫീസ് എന്നിവ മുഖേനയാണ് പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുക. ജൂലൈ 15 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലിയേറ്റീവ് നഴ്സുമാരില്‍ നിന്ന്  ലഭിക്കും. രണ്ട് ഫോട്ടോ, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ചികില്‍സ വിവരങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.  ഡെപ്യൂട്ടി ഡി.എം.ഒയാണ് അപേക്ഷകള്‍ പരിശോധിച്ച് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുക. ഗുണഭോക്താക്കള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യും.
    കാസ്പില്‍ അംഗത്വം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക. കാസ്പ് കാര്‍ഡിന്റെ ചികില്‍സാ പരിധി കഴിഞ്ഞവര്‍ക്കും ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകും. കാസ്പില്‍ നിന്നും ഒരു വ്യക്തിക്ക് ചികില്‍സയ്ക്ക് ലഭ്യമാകുന്ന തുകയ്ക്ക് തത്തുല്യമായ തുക മാത്രമേ പദ്ധതി പ്രകാരം ഗുണഭോക്താവിന് ലഭിക്കുകയുളളു.ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താവ് മേപ്പാടി ഡി.എം വിംസിലോ നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററിലോ പ്രാഥമിക പരിശോധനയ്ക്ക് വിധേയമായി  ഡോക്ടറുടെ റഫറന്‍സോടു കൂടി ഡെപ്യൂട്ടി ഡി.എം.ഒയെ സമീപിക്കണം.  ഇവര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കുന്ന മുറയ്ക്ക് ആനുകൂല്യം ലഭ്യമാകും. കാസ്പില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ല/ ആനുകൂല്യം ക്ലെയിം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം പേയ്മെന്റ് ബില്ലുകളോടൊപ്പം ബന്ധപ്പെട്ട ഡോക്ടറും ഗുണഭോക്താവും ലഭ്യമാക്കണം. കാസ്പില്‍ അംഗത്വം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും ഗുണഭോക്താവിനെ ഒഴിവാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.