ഭിന്നശേഷിക്കാര്‍ക്കായി ഓഫീസുകളിലും വിദ്യാലയങ്ങളിലും പരാതി സെല്ലുകള്‍

post

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജില്ലാതലത്തില്‍ പരാതി പരിഹാര സെല്ലുകള്‍ സ്ഥാപിക്കും. 2016ലെ നിയമ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട ആരോഗ്യ, വിദ്യാഭ്യാസ, ജോലി സംബന്ധമായ ആനുകൂല്യങ്ങളും, അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ് സെല്‍ രൂപീകരിക്കുന്നത്. ഭിന്നശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഫീസുകളിലും, സ്‌കൂളുകളിലും കോളേജുകളിലുമാണ് സെല്ലുകള്‍ സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കുന്നതിനും സെല്ലിന്റെ നടത്തിപ്പിനുമായി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഓരോ സെല്ലിലും ചുമതലപ്പെടുത്തും.

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ  ഭിന്നശേഷി അവകാശ സംരക്ഷണ ദേശീയ നിയമങ്ങളെക്കുറിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഉദ്യോഗസ്ഥരിലും ജനപ്രതിനിധികളിലും അവബോധം സൃഷ്ടിക്കുന്നതിനായി ഭിന്നശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാര്‍. ഭിന്നശേഷി സംസ്ഥാന കമ്മീഷണര്‍ ഡോ ജി ഹരികുമാര്‍ ക്ലാസെടുത്തു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ നിരവധി പരാതികളാണ് കെട്ടിക്കിടന്നത്. ഘട്ടം ഘട്ടമായുള്ള ബോധവല്‍ക്കരണത്തിലൂടെ ഇത് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 40 ശതമാനവും അതിന് മുകളിലും അംഗപരിമിതരായവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഭിന്നശേഷിക്കാരുടെ പരാതികള്‍ നിഷേധിക്കാതെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍  വിവിധ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ പങ്കെടുത്തു.